കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള ഹൈക്കോടതി. സൈബര്‍ തട്ടിപ്പിന് സഹായിക്കുന്ന ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചത് ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. ഹര്‍ജിക്കാരിക്ക് എതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ടു. ഹൈക്കാടതി സിംഗിള്‍ ബഞ്ചിന്റേതാണ് ഉത്തരവ്.അക്കൗണ്ടില്‍ പണം വന്നത് എങ്ങനെയെന്ന യുവതിയുടെ നിലപാട് സംശയകരമെന്നും കോടതി വ്യക്തമാക്കി. മലപ്പുറം സ്വദേശിയായ 21കാരി നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. കേരള ഗ്രാമീണ്‍ ബാങ്കിലെ അക്കൗണ്ടാണ് മരവിപ്പിച്ചത്. യുവതിയുടെ ഹർജി തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്കെതിരെ കടുത്ത നടപടി വേണമെന്ന് കോടതി ആവശ്യപ്പെട്ടത്.
‘മണി മ്യൂള്‍’ അക്കൗണ്ടുകള്‍ സമൂഹത്തിന് വലിയ ഭീഷണിയാണെന്ന് ഹൈക്കോടതി പറഞ്ഞു. സംഭവത്തില്‍ അന്വേഷണം അനിവാര്യമാണെന്ന് അഭിപ്രായപ്പെട്ട കോടതി സംഘടിത കുറ്റകൃത്യത്തിന് കേസെടുക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. സൈബര്‍ തട്ടിപ്പിന് സഹായിക്കുന്ന അക്കൗണ്ടുടമകള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് കോടതി മുന്നറിയിപ്പ് നല്‍കുന്നുണ്ട്. താനൂര്‍ എസ്എച്ച്ഒയ്ക്കാണ് ഇക്കാര്യത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കിയത്. സൈബര്‍ തട്ടിപ്പിനായാണ് ഗ്രാമീണ ബാങ്കില്‍ അക്കൗണ്ട് ആരംഭിച്ചതെന്നും കോടതി നിരീക്ഷിക്കുന്നുണ്ട്.





























