കണ്ണൂർ: കെ-റെയിലിന്റെ സിൽവർലൈൻ പദ്ധതിസർവേക്ക് റവന്യു വകുപ്പിൽനിന്ന് ഡെപ്യൂട്ടേഷനിൽ നിയമിച്ചിരുന്ന 205 ജീവനക്കാർക്ക് ശമ്പളമില്ലാതായിട്ട് അഞ്ചുമാസം. ഗസറ്റഡ് ജീവനക്കാർ അല്ലാത്തവർക്ക് നവംബർവരെ ശന്പളം കിട്ടിയിരുന്നു. മറ്റുള്ളവർക്ക് 2023 ഓഗസ്റ്റ് മുതൽ കിട്ടുന്നില്ല. 11 പ്രത്യേക ഓഫീസുകളിലും എറണാകുളത്തെ പ്രത്യേക ഡെപ്യൂട്ടി കളക്ടറുടെ ഓഫീസിലുമായി 2021-ലാണ് ഇവരെ നിയോഗിച്ചത്.
പദ്ധതിക്ക് തടസ്സം നേരിട്ടതോടെ ഇവരെ കിഫ്ബിയുടേത് ഉൾപ്പെടെ വിവിധ പ്രോജക്ടുകളിലേക്ക് പുനർവിന്യസിച്ചു. സിൽവർ ലൈൻ മുടങ്ങിയെങ്കിലും 2023 ഓഗസ്റ്റുവരെ കിഫ്ബിയിൽനിന്ന് ശമ്പളം നൽകി. അതുവരെയും ധനകാര്യവകുപ്പിന്റെ പ്രവർത്തനാനുമതി ഓഫീസുകൾക്ക് ഉണ്ടായിരുന്നു.





























