തിരുവനന്തപുരം : ബിജെപിയുടെയും ആർഎസ്എസിന്റെയും വർഗീയ ധ്രുവീകരണ പ്രവർത്തനങ്ങൾ കേരളത്തിൽ വിലപ്പോകില്ലെന്നും അത്തരം ശ്രമങ്ങളെ കേരളത്തിലെ ജനങ്ങൾ ചവറ്റുകൊട്ടയിലേക്ക് എറിഞ്ഞുവെന്നും മുസ്ലിം ലീഗ് നേതാവ് പി.കെ ഫിറോസ്. തിങ്കളാഴ്ച വി.ഡി സതീശൻ കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് ഓരോ കേരളീയനും സന്തോഷമുള്ള കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിനെ മുൻനിർത്തി വലിയ രീതിയിലുള്ള ധ്രുവീകരണം ഉണ്ടാക്കാൻ ചില ശക്തികൾ ശ്രമിച്ചുവെങ്കിലും 102 സീറ്റുകൾ നൽകി യുഡിഎഫിനെ വിജയിപ്പിച്ചതിലൂടെ ജനങ്ങൾ ഇതിന് കൃത്യമായ മറുപടി നൽകിയിരിക്കുകയാണ് എന്നും അദ്ദേഹം പ്രതികരിച്ചു.
ബിജെപിയെ കൂടാതെ സിപിഎമ്മും ഇത്തരത്തിൽ ധ്രുവീകരണത്തിന് ശ്രമിച്ചുവെന്ന് ഫിറോസ് ആരോപിച്ചു. ഈ തെറ്റ് തിരുത്താൻ സിപിഎം തയ്യാറായില്ലെങ്കിൽ ബംഗാളിലെപ്പോലെ കേരളത്തിലും ആ പാർട്ടി ഒരു എടുക്കാത്ത നാണയമായി മാറും എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. വടക്കേ ഇന്ത്യയിൽ ബിജെപി നടത്തുന്ന തന്ത്രങ്ങൾ കേരളത്തിൽ ചെലവാകില്ലെന്നും ബിജെപി ഇത്തരം പരീക്ഷണങ്ങൾ ആവർത്തിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.





























