ഹൈദരാബാദ്: നിസാമാബാദ് ടൗൺ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ സീറ്റ് വാഗ്ദാനം ചെയ്ത് ബിജെപി നേതാവ് പണം തട്ടിയതായി പരാതി. ഒരു സ്ത്രീയിൽ നിന്ന് 1.5 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചതായാണ് ആരോപണം. ബുസ്സപൂർ ശങ്കർ എന്ന നേതാവ് സ്ത്രീക്ക് ബിജെപി ടിക്കറ്റ് നൽകാമെന്ന് ഉറപ്പ് നൽകുകയും അവരിൽ നിന്ന് 1,50,000 രൂപ കൈപ്പറ്റുകയും ചെയ്താണ് പരാതി. സീറ്റ് മറ്റൊരാൾക്ക് നൽകിയതോടെ താൻ വഞ്ചിക്കപ്പെട്ടതായി തിരിച്ചറിഞ്ഞ സ്ത്രീ, പണം തിരികെ ലഭിക്കുന്നതിനായി നിരന്തരം ശ്രമിച്ചുവരികയായിരുന്നു. എന്നാൽ പണം തിരികെ നൽകുന്നതിന് പകരം ശങ്കർ തങ്ങളെ ഉപദ്രവിക്കുകയാണെന്ന് അവർ ആരോപിച്ചു. നേതാവിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സ്ത്രീ ജില്ലാ ബിജെപി ഓഫീസിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു.
നിസാമാബാദ് എംപി അരവിന്ദ്, നിസാമാബാദ് അർബൻ എംഎൽഎ ധൻപാൽ സൂര്യനാരായണ ഗുപ്ത എന്നിവരുടെ പിന്തുണ തനിക്കുണ്ടെന്ന് അവകാശപ്പെട്ട് ശങ്കർ തങ്ങളെ ഭീഷണിപ്പെടുത്തുന്നതായി ആരോപിച്ച് അവർ പാർട്ടിക്ക് പരാതിയും നൽകി. കുറ്റാരോപിതനായ നേതാവിനെതിരെ കർശന നടപടിയെടുക്കണമെന്നും തനിക്ക് നീതി ഉറപ്പാക്കണമെന്നും അവർ പാർട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടു.






























