കോന്നി : തദ്ദേശ സ്വയംഭരണ തിരഞ്ഞടുപ്പിൽ സമുദായത്തിന്റെ പേരിൽ വോട്ട് അഭ്യർഥിച്ച സ്വതന്ത്ര സ്ഥാനാർഥിക്ക് എതിരെ പരാതി നൽകി. കോന്നി ഗ്രാമ പഞ്ചായത്ത് മഠത്തിൽകാവ് പതിനഞ്ചാം വാർഡ് സ്ഥാനാർഥി കെ ജി ഉദയകുമാറിന് എതിരെയാണ് ഇതേ വാർഡിലെ മറ്റൊരു സ്ഥാനാർഥി പരാതി നൽകിയിരിക്കുന്നത്. താൻ സമുദായത്തിന്റെ സ്ഥാനാർഥി ആണെന്നും തനിക്ക് വോട്ട് ചെയ്യണമെന്നും അഭ്യർത്ഥിച്ച് സമുദായത്തിന്റെ വാട്സ് ആപ് ഗ്രൂപ്പുകളിൽ വന്ന വീഡിയോ സന്ദേശമാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്.
എൽ ഡി എഫ് ധാരണപ്രകാരം സി പി ഐയ്ക്ക് വിട്ടു നൽകിയ സീറ്റിൽ ആണ് എൽ ഡി എഫ് നേതൃത്വത്തിന്റെ എതിർപ്പിനെ അവഗണിച്ച് ഉദയകുമാർ മത്സരിച്ചത്. സി പി എം ഏരിയ കമ്മറ്റി അംഗവും കോന്നി പഞ്ചായത്ത് മുൻ പ്രതിപക്ഷ നേതാവുമാണ് കെ ജി ഉദയകുമാർ. വോട്ട് ആഭ്യർത്ഥിക്കുന്നതിൽ ജാതിയോ മതമോ ദൈവികമായ കാര്യങ്ങളോ ഉൾപ്പെടുത്തരുത് എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കർശന നിർദേശം നിൽ നിൽക്കുന്ന സാഹചര്യത്തിൽ ആണ് സ്വതന്ത്ര സ്ഥാനാർഥിയായ കെ ജി ഉദയകുമാർ ഈ തരത്തിൽ ജാതി പറഞ്ഞ് സമൂഹ മാധ്യമങ്ങളിലൂടെ വോട്ട് അഭ്യർത്ഥന നടത്തിയത്.





























