കൊച്ചി : നടി ലക്ഷ്മിപ്രിയയ്ക്കും വനിത എസ്‌ഐക്കെതിരെയും നടി അൻസിബ നൽകിയ പരാതിയിൽ കഴമ്പില്ലെന്ന് പോലീസ് അന്വേഷണ റിപ്പോർട്ട്. തൃക്കാക്കര എസിപി നടത്തിയ അന്വേഷണത്തിന് പിന്നാലെ സമർപ്പിച്ച റിപ്പോർട്ടിലാണ് പരാതിയിലെ ആരോപണങ്ങൾ സ്ഥിരീകരിക്കാൻ തെളിവുകളില്ലെന്ന് വ്യക്തമാക്കുന്നത്. തൃപ്പൂണിത്തുറയിലെ വനിതാ എസ്‌ഐ അൻസിബയോട് മോശമായി പെരുമാറിയെന്ന ആരോപണം അന്വേഷണത്തിൽ കണ്ടെത്താനായില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. പരാതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുന്നതിനും സംഭവവിവരങ്ങൾ ചോദിച്ചറിയുന്നതിനുമാണ് എസ്‌ഐ അൻസിബയുമായി സംസാരിച്ചതെന്നും അതിനപ്പുറമുള്ള യാതൊരു തരത്തിലുള്ള ദുരുപയോഗമോ അധിക്ഷേപകരമായ പെരുമാറ്റമോ ഉണ്ടായിട്ടില്ലെന്നും അന്വേഷണത്തിൽ വ്യക്തമായതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ലക്ഷ്മിപ്രിയയും തൃപ്പൂണിത്തുറ പോലീസ് സ്റ്റേഷനിലെ വനിതാ സെൽ എസ്.ഐ രേഷ്മയും ചേർന്ന് അധിക്ഷേപിച്ചെന്നാണ് അൻസിബയുടെ പരാതിയിൽ പറയുന്നത്.
ഇതുമായി ബന്ധപ്പെട്ട് തൃക്കാക്കര എ.സി.പി ഓഫീസിലെത്തി അൻസിബ മൊഴി നൽകിയിരുന്നു. പരാതിയുടെ പേരിൽ പോലീസ് തന്നെ വിളിപ്പിച്ച് മൂന്ന് മണിക്കൂറോളം തടഞ്ഞുവച്ച് മാനസികമായി പീഡിപ്പിച്ചെന്നും അൻസിബ മൊഴിനൽകിയിരുന്നു. എന്നാൽ തടഞ്ഞുവച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും മിനിറ്റുകൾ മാത്രമാണ് സ്റ്റേഷനിൽ ചെലവഴിച്ചതെന്നുമാണ് ലക്ഷ്മിപ്രിയ വിശദീകരിക്കുന്നത്. അതേസമയം നടി ലക്ഷ്മിപ്രിയ അൻസിബയ്‌ക്കെതിരെ നൽകിയ പരാതിയിലും ആരോപണങ്ങൾ ശരിവെക്കുന്ന തരത്തിലുള്ള തെളിവുകളോ മൊഴികളോ ലഭിച്ചിട്ടില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇരുപക്ഷത്തിന്റെയും പരാതികൾ പരിശോധിക്കുകയും ബന്ധപ്പെട്ടവരുടെ മൊഴികൾ രേഖപ്പെടുത്തുകയും ചെയ്ത ശേഷമാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
തൃക്കാക്കര എസിപി തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ട് പോലീസ് കമ്മിഷണർക്ക് കൈമാറിയിട്ടുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സംബന്ധിച്ച് തീരുമാനമെടുക്കുമെന്നാണ് സൂചന. ഏറെ ശ്രദ്ധ നേടിയ സംഭവത്തിൽ പോലീസ് അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതോടെ പരാതികളിലെ ആരോപണങ്ങൾ നിലനിൽക്കില്ലെന്ന നിലപാടാണ് അന്വേഷണ സംഘം സ്വീകരിച്ചിരിക്കുന്നത്.






























