തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷൻ വാഴോട്ടുകോണം വാർഡിലെ ബിജെപി കൗൺസിലർ സുഗതന്റെ അറസ്റ്റിൽ പോലീസിനെതിരെ ആരോപണവുമായി മേയർ വി വി രാജേഷ്. കാപ്പ കേസ് പ്രതിയാണ് എന്ന് പോലീസ് ബോധ്യപ്പെടുത്തിയിട്ടില്ല. വെടിവച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് എന്തിനാണെന്നും വി വി രാജേഷ് ചോദിച്ചു. വെടിവച്ചു ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കൗൺസിലറെ പിടികൂടേണ്ട സാഹചര്യം തലസ്ഥാനത്ത് ഇല്ലെന്നും മേയർ വ്യക്തമാക്കി. പോലീസിനെതിരെ ഗുരുതര ആരോപണങ്ങളാണ് മേയർ വിവി രാജേഷ് ഉന്നയിച്ചത്. വട്ടിയൂർക്കാവ് സിഐ വിപിൻ, എസ്ഐ അഭിജിത് എന്നിവർ മനഃപൂർവം പ്രശ്നം ഉണ്ടാക്കുന്നു. വിപിന് ക്രിമിനൽ മാനസികാവസ്ഥയാണെന്നും നിർബന്ധിത അവധിയിൽ പോയ വിപിൻ്റെ അവധി ക്യാൻസൽ ചെയ്യിച്ചത് മുൻ എംഎൽഎയാണെന്നും മേയര്‍ ആരോപിച്ചു.
മറ്റു പരിപാടികൾ ക്യാൻസൽ ചെയ്ത് ഇന്ന് തന്നെ തിരുവനന്തപുരത്ത് പോകുമെന്നും വിപിൻ്റെ കുടുംബത്തെ കാണുമെന്നും വിവി രാജേഷ് പറഞ്ഞു. രാഷ്ട്രീയമായും നിയമപരമായും സുഗതന് പിന്തുണ നൽകും. പോലീസ് നടപടിക്കെതിരെ നിയമനടപടി സ്വീകരിക്കും. ഇന്നലെയാണ് വധശ്രമക്കേസിൽ ഒളിവിലായിരുന്ന വാഴോട്ടുകോണം കൌണ്‍സിലര്‍ സുഗതനെ പോലീസ് അറസ്റ്റ് ചെയ്തത്. പിടികൂടാനെത്തിയപ്പോള്‍ അനുയായികള്‍ പൊലീസിനെ വളഞ്ഞിരുന്നു. തുടര്‍ന്ന് ആകാശത്തേക്ക് വെടിയുതിര്‍ത്താണ് പോലീസ് അറസ്റ്റ് ചെയ്തത്. സുഗതനെ ഇന്ന് സെന്‍ട്രൽ ജയിലിലേക്ക് മാറ്റി.





























