കൊച്ചി : ലഹരിക്കേസിൽ സാക്ഷിയായ യുവതിയെ പ്രതിയായി ചിത്രീകരിച്ചതായി പരാതി. ചേരാനെല്ലൂരിലെ സ്വകാര്യ ഹോട്ടൽ മാനേജരായ യുവതിയാണ് പരാതിക്കാരി. തന്റെ ചിത്രങ്ങൾ പ്രതിയെന്നന്ന രീതിയിൽ പുറത്തു വിട്ട എക്സൈസ് നടപടിക്കെതിരെയാണ് യുവതി രംഗത്തെത്തിയിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് എക്സൈസ് ഡപ്യൂട്ടി കമ്മിഷണർക്കും സിറ്റി പോലീസ് കമ്മിഷണർക്കും യുവതി പരാതി നൽകി. പിന്നാലെ പരാതി ഒത്തുതീർപ്പാക്കാനുള്ള ശ്രമം നടത്തുകയാണ് എക്സൈസ് അധികൃതർ.
മെയ് അഞ്ചിന് എക്സൈസ് നടത്തിയ ലഹരി പരിശോധനയ്ക്കു ശേഷം പുറത്തു വന്ന വീഡിയോയിലാണ് സാക്ഷിയായ യുവതിയുടെ ചിത്രം പ്രതിയെന്ന രീതിയിൽ എക്‌സൈസ് പുറത്തുവിട്ടത്. പരാതിക്കാരിയുടെ ചേരാനെല്ലൂരിലെ ഹോട്ടലിൽ എക്‌സൈസ് നടത്തിയ പരിശോധനയിൽ 110.73 ഗ്രാം രാസലഹരിയും 1.85 ലക്ഷം രൂപയുമായി ഒരു യുവതി ഉൾപ്പെടെ മൂന്നു പ്രതികളെ പിടികൂടിയിരുന്നു. ഇവരുടെ ചിത്രങ്ങൾ പകർത്തുന്നതിനിടെയാണ് മാനേജരായ യുവതിയും ഉൾപ്പെട്ടത്.
ഈ ചിത്രങ്ങൾ പുറത്തുവന്നതോടെ മാനേജരായ യുവതിയും പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട ആളാണെന്ന് പലരും തെറ്റിദ്ധരിച്ചു. തുടർന്ന് യുവതിയുടെ വീട്ടിൽ പ്രശ്നമായി. ഇതോടെയാണ് തന്റെ നിരപരാധിത്വം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരി എക്സൈസ് ഡപ്യൂട്ടി കമ്മിഷണറെയും സിറ്റി പോലീസ് കമ്മിഷണറെയും സമീപിച്ചത്.






























