ദുബൈ: ദുബൈയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരിച്ചവരിൽ ഒരു മലയാളിയും ഉണ്ടെന്ന് റിപ്പോർട്ട്. കൊട്ടാരക്കര പട്ടാഴി സ്വദേശി ഷിജിൻ പോൾ(27)ആണ് മരിച്ചത്. കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഷിജിൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിത മരണം സംഭവിച്ചത്. എട്ടുമാസം മുമ്പാണ് ഷിജിൻ ദുബായിൽ എത്തിയത്. ദുബൈയിലെ ദി കാർ സൂപ്പർ സ്റ്റോറിൽ വീഡിയോഗ്രാഫർ ആയി ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം. ഒരു വർഷം മുമ്പാണ് വിവാഹിതനായത്. പാലക്കാട് സ്വദേശിനി ശ്രുതി മോഹനാണ് ഭാര്യ.
ഓഗസ്റ്റ് 3 തിങ്കളാഴ്ചയാണ് ദുബൈയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. ശൈഖ് സായിദ് റോഡിലെ കാർ ഷോറൂമിലാണ് തീപിടിത്തമുണ്ടായത്. അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപതിയിലേക്ക് മാറ്റിയിട്ടുണ്ട്. അപകടവിവരം ലഭിച്ചയുടൻ സ്ഥലത്തെത്തിയ ദുബൈ സിവിൽ ഡിഫൻസ് പരിക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കി. ഒരു മണിക്കൂറിനുള്ളിൽ തന്നെ സ്ഥിതിഗതികൾ പൂർണമായി നിയന്ത്രണവിധേയമാക്കാനും പ്രദേശം സുരക്ഷിതമാക്കാനും സാധിച്ചതായി അധികൃതർ അറിയിച്ചു. വേനൽച്ചൂട് വർധിച്ചുവരുന്ന സാഹചര്യത്തിൽ വാതക സിലിണ്ടറുകൾ സൂക്ഷിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും കടുത്ത ജാഗ്രത പാലിക്കണമെന്ന് സുരക്ഷാ വിദഗ്ദ്ധർ നിരന്തരം മുന്നറിയിപ്പ് നൽകുന്നുണ്ട്.




























