കോഴിക്കോട്: സ്ത്രീകളെ സംബന്ധിച്ച കാന്തപുരം വിഭാഗത്തിന്‍റെ സർക്കുലറിനെ ന്യായീകരിച്ച് എസ് വൈ എസ് നേതാവ് റഹ്മത്തുള്ള സഖാഫി എളമരം. ശ്രീമതി ടീച്ചറും ശൈലജ ടീച്ചറും സ്വന്തം പാർട്ടിയിലും ഭരണത്തിനും വേണ്ടി അധ്വാനിക്കുന്ന സ്ത്രീകൾക്ക് വേണ്ടി സംസാരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രസ്താവന യുദ്ധം നടത്തുന്നവർ സ്ത്രീകൾക്ക് വേണ്ടി എന്തൊക്കെ ചെയ്തുവെന്ന് സ്വയം പരിശോധിക്കണം. കാന്തപുരം ഉസ്താദ് ഓർമിപ്പിച്ചത് സമുദായത്തിലെ സ്ത്രീകളെയാണ്. അതിൽ അനാവശ്യമായി ആരും ഇടപെടേണ്ടതില്ലെന്നും റഹ്മത്തുള്ള സഖാഫി പ്രതികരിച്ചു. അന്യപുരുഷന്മാർക്കിടയിലോ പൊതു ഇടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്നാണ് സമസ്ത കാന്തപുരം വിഭാഗത്തിന്‍റെ സർക്കുലറിൽ പറയുന്നത്. മത ആഘോഷങ്ങളിൽ അതിർവരമ്പ് ലംഘിക്കരുത്. പരിപാടികൾ ഇസ്ലാമിക മാനദണ്ഡം വെച്ചായിരിക്കണം നടത്തുന്നത്.
നിരത്തുകളിലും വേദിയിലും അന്യ പുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുതെന്നും ഇസ്ലാമികമല്ലാത്ത ആചാരങ്ങൾ കൂട്ടിചേർക്കരുതെന്നും മഹല്ലുകൾക്ക് നൽകിയ സർകുലറിൽ പറയുന്നു. ഇത് കാലത്തിന് നിരക്കാത്തതും അങ്ങേയറ്റം സ്ത്രീവിരുദ്ധവുമാണെന്ന് സിപിഎം നേതാവ് കെ കെ ശൈലജ പ്രതികരിച്ചിരുന്നു. സ്ത്രീകളെ വീട്ടിനകത്ത് തളച്ചിടുക എന്നത് ഫ്യൂഡൽ ആചാരക്രമമാണ്. സമസ്തയുടെ അഭിപ്രായപ്രകടനം ശരിയല്ലെന്നും കെ കെ ശൈലജ വിമർശിച്ചു.






























