കാഠ്‌മണ്ഡു : നേപ്പാൾ മിന്നൽപ്രളയ ദുരന്തസ്ഥലത്തുനിന്നു കണ്ടെത്തിയ തിരിച്ചറിയപ്പെടുകയോ അവകാശികൾ എത്തുകയോ ചെയ്യാത്ത മൃതദേഹങ്ങൾ സംസ്‌കരിക്കാനൊരുങ്ങി അധികൃതർ. അണുബാധ സാധ്യതയും മൃതദേഹങ്ങളുടെ പഴക്കവും കണക്കിലെടുത്താണ് സംസ്‌കാരം നടത്തുന്നത്. ഡിഎൻഎ പരിശോധനയ്ക്കായി സാമ്പിൾ ശേഖരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. സുനാമിക്ക് സമാനമായ പ്രളയാഘാതത്തിൽ മരിച്ച 675 മൃതദേഹങ്ങൾ ഇതുവരെ കണ്ടെടുത്തിട്ടുണ്ട്. അനൗദ്യോഗിക കണക്കുകൾ 700 കടന്നിട്ടുണ്ട്. ഇന്ത്യയുടെ തെക്കേയറ്റത്തിന് സമീപത്തുള്ള ചിത്‌വാനിൽനിന്നാണ് ഏറ്റവും കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തിയത്, 233 എണ്ണം.
എന്നാൽ ഇവ ശാസ്ത്രീയമായി സൂക്ഷിക്കാൻ ആശുപത്രികളിൽ മതിയായ സംവിധാനങ്ങളില്ല. താൽക്കാലിക സംവിധാനങ്ങളിൽ മൃതദേഹങ്ങൾ ദിവസങ്ങളോളം സൂക്ഷിക്കുന്നത് അണുബാധാ സാധ്യതയുണ്ടാക്കുമെന്നും രൂക്ഷഗന്ധത്തിലേക്കും നയിക്കുമെന്നാണ് ആരോഗ്യപ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നത്. നിലവിൽ ഒഴിഞ്ഞുകിടക്കുന്ന ഒരു വീട് താൽക്കാലിക മോർച്ചറിയാക്കി മാറ്റിയിരിക്കുകയാണ്. ഈ കെട്ടിടത്തിലും നിലവിൽ സ്ഥലമില്ലാത്ത സ്ഥിതിയാണ്. മൃതദേഹങ്ങളുടെ ഡിഎൻഎയും ലഭ്യമായ എല്ലാ തിരിച്ചറിയൽ അടയാളങ്ങളും ചിത്രങ്ങളും ശേഖരിച്ചിട്ടുണ്ട്. പ്രത്യേക നമ്പറും ലൊക്കേഷൻ ടാഗും നൽകിയാണ് മൃതദേഹങ്ങൾ അടക്കം ചെയ്യുക. ഡിഎൻഎ പരിശോധന പൂർത്തിയായാൽ മൃതദേഹങ്ങൾ അടക്കം ചെയ്ത സ്ഥലം ഈ വിവരങ്ങൾ ഉപയോഗിച്ച് കണ്ടെത്താം.
ആവശ്യമെങ്കിൽ ബന്ധുക്കൾ മൃതദേഹം പുറത്തെടുത്ത് മരണാനന്തര ചടങ്ങുകൾക്കായി കൈമാറും. മൃതദേഹം പുറത്തെടുക്കുന്നതിനുള്ള സൗകര്യത്തിനായി ഒന്നരമീറ്റർ മാത്രമുള്ള കുഴിയാണ് സംസ്‌കാരത്തിനായി തയ്യാറാക്കുന്നത്. ഡിഎൻഎ പരിശോധനയ്ക്കായി 100 മൃതദേഹങ്ങളുടെ സാമ്പിളുകളാണ് ഇതുവരെ ശേഖരിച്ചത്. ദുരന്തത്തിൽ അകപ്പെട്ട രണ്ടായിരത്തഞ്ഞൂറോളം പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇവരിൽ നിരവധി വിദേശികളുമുണ്ട്.































