ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാർ രാജമുടി ജനവാസ മേഖലയിൽ കാട്ടാന ശല്യം രൂക്ഷം. ഏക്കർ കണക്കിന് ഏലം കൃഷി കാട്ടാനക്കൂട്ടം നശിപ്പിച്ചു. വന്യജീവി ആക്രമണത്തിൽ സംസ്ഥാന സർക്കാർ ശക്തമായി ഇടപെട്ടില്ലെങ്കിൽ തങ്ങളുടെ ജീവിതം ദുരിതത്തിലാകുമെന്ന് കർഷകർ പറഞ്ഞു. ഒരുവശത്ത് പ്രകൃതിക്ഷോഭം മൂലം കൃഷികൾ നശിക്കുന്നതിനിടയിലാണ് കർഷകർക്ക് ഇടുത്തീയായി വന്യജീവി ആക്രമണവും. വണ്ടിപ്പെരിയാർ ഗ്രാൻമ്പീ വനത്തിൽ നിന്നും രാജമുടി ജനവാസ മേഖലയിൽ എത്തിയ കാട്ടാന കൂട്ടം നാല് ഏക്കറോളം ഏലം കൃഷിയാണ് നശിപ്പിച്ചത്. രാജമുടി പുതുവലിൽ താമസിക്കുന്ന ചന്ദനം എന്ന കർഷകന്റെ വീടിന്റെ മുറ്റത്ത് വരെ കാട്ടാന എത്തി.
തൊട്ടടുത്തുള്ള താമസക്കാരായ അയ്യാവ്, അയ്യപ്പൻ, സെൽവരാജ് എന്നിവരുടെ കൃഷിയിടത്തിലെയും ഏലം കൃഷി കാട്ടാനകൾ നശിപ്പിച്ചു. ജനവാസ മേഖലയുടെ അതിർത്തിയിൽ തമ്പടിച്ച കാട്ടാനക്കൂട്ടം ഇതുവരെ ഉൾവനത്തിലേക്ക് പോയിട്ടില്ല. കാട്ടാനയെ തുരത്താനുള്ള യാതൊരു നടപടിയും വനം വകുപ്പിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. വനംവകുപ്പ് കാര്യക്ഷമമായി പ്രവർത്തിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധം നടത്തുമെന്ന് നാട്ടുകാർ പറഞ്ഞു.




























