ഇടുക്കി: ഇടുക്കി ജില്ലാ ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതിനാൽ രോഗികൾക്ക് ചികിത്സ വൈകിയതായും ചികിത്സ നിഷേധിച്ചതായും പരാതി. ആരോഗ്യമന്ത്രി ആശുപത്രി സന്ദർശിക്കുന്നതിനിടയിലും ക്യാഷ്വാലിറ്റിയിൽ രോഗികൾ മണിക്കൂറുകളോളം കാത്തുനിന്നതായി പരാതിയുയർന്നു. ഉച്ചയ്ക്ക് 12 മണിയോടെ പനി ബാധിച്ച കുട്ടിയുമായി എത്തിയിട്ടും മണിക്കൂറുകളോളം ചികിത്സ ലഭിച്ചില്ലെന്നാണ് ഒരു രക്ഷിതാവിന്റെ പരാതി. ക്യാഷ്വാലിറ്റിയിൽ ഡോക്ടർമാരും നഴ്‌സുമാരും ഉണ്ടായിരുന്നെങ്കിലും മറ്റൊരു ഗുരുതരാവസ്ഥയിലുള്ള കുട്ടിയുടെ ചികിത്സയ്ക്കായി മുഴുവൻ ജീവനക്കാരും തിരിഞ്ഞതോടെ മറ്റ് രോഗികളെ പരിഗണിച്ചില്ലെന്നാണ് ആരോപണം.
ആശുപത്രിയിലെ ഡോക്ടർമാരുടെയും ജീവനക്കാരുടെയും കുറവ് ദീർഘകാലമായി തുടരുന്ന പ്രശ്നമാണെന്നും ഇന്ന് ക്യാഷ്വാലിറ്റിയിൽ മൂന്ന് ഡോക്ടർമാർ മാത്രമാണ് ഉണ്ടായിരുന്നതെന്നും റിപ്പോർട്ടുകളുണ്ട്. ഇതിനിടെയാണ് നിരവധി രോഗികൾ ചികിത്സയ്ക്കായി എത്തിയത്. തിരക്ക് വർധിച്ചതോടെ ചികിത്സ വൈകുന്ന സാഹചര്യമുണ്ടായെന്നാണ് പരാതി.അതേസമയം, ആശുപത്രിയിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിനെത്തിയ ആരോഗ്യമന്ത്രിയോട് ചികിത്സ നിഷേധിച്ചെന്ന പരാതിയിൽ മാധ്യമങ്ങൾ പ്രതികരണം തേടിയെങ്കിലും മന്ത്രി വിശദീകരണം നൽകാൻ തയ്യാറായില്ല. സൂപ്രണ്ടിനോട് ചോദിക്കൂ എന്ന് മാത്രമാണ് മന്ത്രി പ്രതികരിച്ചതെന്നാണ് റിപ്പോർട്ട്.





























