നാറാണംമൂഴി : ചെറിയൊരു മഴ പെയ്താൽ പോലും വെള്ളക്കെട്ടിലായി യാത്രാമാർഗ്ഗം അടയുന്ന നാറാണംമൂഴി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽപ്പെട്ട ശാസ്താംകണ്ടം – ഇടമുറി പാലം പ്രദേശത്തെ ജനങ്ങൾ കടുത്ത ദുരിതത്തിൽ. പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്. റബ്ബർ ബോർഡ് പരീക്ഷണ തോട്ടത്തിനോട് ചേർന്ന് ഇരപ്പൻപാറ തോടിന്റെ മറുകരയിൽ താമസിക്കുന്ന പത്തോളം കുടുംബങ്ങളാണ് വർഷങ്ങളായി മഴക്കാലത്ത് ഉറക്കമൊഴിച്ച് കഴിയുന്നത്. ശക്തമായ മഴ പെയ്യുന്നതോടെ റോഡ് പൂർണ്ണമായും വെള്ളത്തിനടിയിലാകുന്നതാണ് ഇവരുടെ പ്രധാന പ്രശ്നം. ഇടമുറി പാലം – റബ്ബർ ബോർഡ് ഗേറ്റിന് സമീപം റോഡില്‍ നിന്നും തോടിന് കുറുകെ ബണ്ടിൽ നിർമ്മിച്ചിട്ടുള്ള ചപ്പാത്തിൽ കോൺക്രീറ്റ് ചെയ്യാത്തതാണ് വെള്ളം പെട്ടെന്ന് കയറാൻ കാരണം.
ഇരപ്പൻപാറ – അമ്പലംപടി റോഡിൽ വെള്ളം ഒഴുകിപ്പോകുന്നതിനായി 6 മീറ്റർ നീളത്തിലും 1.5 മീറ്റർ ഉയരത്തിലും സ്ഥാപിച്ചിട്ടുള്ള കെട്ടിനിടയിലൂടെയുള്ള പൈപ്പുകളിലൂടെ വെള്ളം ശരിയായി ഒഴുകി പോകാത്തതാണ് വെള്ളക്കെട്ടിന് കാരണം. ഇതോടെ പ്രദേശം മുഴുവൻ വെള്ളത്തിനടിയിലാകുന്നു. വെള്ളമൊഴുക്കിന് തടസ്സമായ പൈപ്പ് മാറ്റി അവിടെ ഒരു സ്ഥിരം പാലമോ ചപ്പാത്തോ നിർമ്മിച്ചാൽ മാത്രമേ ഈ പ്രദേശത്തെ ജനങ്ങളുടെ യാത്രാദുരിതത്തിനും ഭീതിക്കും ശാശ്വത പരിഹാരമാകൂ എന്ന് പ്രദേശവാസികള്‍ ചൂണ്ടിക്കാക്കുന്നു. ദുരിതത്തിലായ കുടുംബങ്ങൾക്ക് ആശ്വാസമേകാൻ ജനപ്രതിനിധികളും അധികൃതരും അടിയന്തിരമായി ഇടപെടണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.






























