റാന്നി : റാന്നിയിലുണ്ടായ രൂക്ഷമായ വെള്ളപ്പൊക്കത്തിന് പിന്നാലെ പമ്പാനദിയിലെ മണൽവാരൽ അടിയന്തിരമായി പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നദിയിൽ അടിഞ്ഞുകൂടിയ മണലും എക്കലും നീക്കം ചെയ്യാത്തതാണ് വെള്ളപ്പൊക്കത്തിന് പ്രധാന കാരണമെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ മുൻകാലങ്ങളിൽ പ്രകൃതിദത്ത വാട്ടർ ഷെഡുകളായി പ്രവർത്തിച്ചിരുന്ന താഴ്ന്ന പ്രദേശങ്ങൾ മണ്ണുമാഫിയ വ്യാപകമായി നികത്തിയതാണ് വെള്ളപ്പൊക്ക ദുരിതം ഇത്രത്തോളം രൂക്ഷമാക്കിയതെന്ന ആരോപണവും ശക്തമാണ്.
കഴിഞ്ഞ ഒരു മാസത്തിനിടെ റാന്നി ബൈപ്പാസ് റോഡ്, അങ്ങാടി എസ്.ബി.ഐ ബാങ്കിന് മുൻവശം, വലിയകാവ് റോഡിൽ സിറ്റാഡൽ സ്കൂളിന് മുൻവശം, പൂഴിക്കുന്ന് റേഷൻകടയ്ക്ക് സമീപം എന്നിവിടങ്ങളിലെ താഴ്ന്ന ഭാഗങ്ങൾ വലിയ അളവിൽ മണ്ണടിച്ച് മൂടിയിട്ടുണ്ട്. മുൻകാലങ്ങളിൽ നദിയിലെയും തോടുകളിലെയും വെള്ളം കവിഞ്ഞൊഴുകുമ്പോൾ ഈ വാട്ടർ ഷെഡുകളിലാണ് സംഭരിക്കപ്പെട്ടിരുന്നത്. ഇതിനാൽ സമീപ പ്രദേശങ്ങളിലേക്ക് വെള്ളം കയറുന്നത് തടയാൻ സാധിച്ചിരുന്നു. എന്നാൽ ഇത്തരം സ്വാഭാവിക ജലസംഭരണികൾ ഇല്ലാതായതോടെ വെള്ളം പെട്ടെന്ന് ജനവാസ മേഖലകളിലേക്ക് ഇരച്ചുകയറുന്ന അവസ്ഥയാണ് ഉണ്ടായത്. കൂടാതെ ഇട്ടിയപ്പാറ ടൗണിലുണ്ടായ രൂക്ഷമായ വെള്ളപ്പൊക്കത്തിന് കാരണം തോടുകളുടെ സംരക്ഷണം ഉറപ്പാക്കാത്തതാണെന്നും പരാതിയുണ്ട്.
പ്രകൃതിദത്തമായി വെള്ളം ഒഴുകിപ്പോയിരുന്ന പ്രധാന തോടുകളിൽ പോളയും പായലും നിറഞ്ഞ് ആഴം കുറയുകയും സമീപത്തെ കൈത്തോടുകൾ സ്വകാര്യ വ്യക്തികൾ കെട്ടിയടയ്ക്കുകയും വീതി കുറയ്ക്കുകയും ചെയ്തതാണ് ടൗണിനെ വെള്ളത്തിലാക്കിയത്. പ്രകൃതിദത്ത നീരൊഴുക്കുകൾ തടസ്സപ്പെടുത്തിയവര്‍ക്ക് എതിരെ കർശന നടപടി സ്വീകരിക്കണമെന്നും മണ്ണുനികത്തൽ തടയുന്നതിനൊപ്പം തോടുകൾ ആഴംകൂട്ടി ശുചീകരിക്കാൻ ഭരണകൂടം അടിയന്തിരമായി ഇടപെടണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. ഇല്ലെങ്കില്‍ വന്‍ ദുരന്തം നേരിടേണ്ടി വരുമെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.






























