റാന്നി: ഏറാട്ടുകടവ് – ചൊവ്വൂർക്കടവ് റോഡിലെ ഏറാട്ട് കടവ് വലിയ കലുങ്കിൻ്റെ അടിവശത്തെ കോൺക്രീറ്റ് അടർന്നു പോയതായി പരാതി. ടോറസ് വാഹനങ്ങൾ അടക്കം നിരവധി ഭാരവാഹനങ്ങൾ പോകുന്ന റോഡിലെ കലുങ്കിനാണ് ഈ സ്ഥിതി. ഇത്തരത്തിൽ അമിത ഭാരം കയറ്റിയ വാഹനങ്ങളുടെ സഞ്ചാരമാണ് കലുങ്കിന് നാശം നേരിടുവാൻ കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. കഴിഞ്ഞ 35 വർഷങ്ങൾക്ക് മുൻപ് നിർമ്മിച്ച കലുങ്കായതിനാൽ കാലപഴക്കം നേരിട്ടതും കാരണമാണ്. രണ്ടു വർഷം മുൻപ് തന്നെ ഈ കലുങ്കിൻ്റെ ഒരു വശത്തെ തിട്ടൽ ഇടിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ കലുങ്കിൻ്റെ കോൺക്രീറ്റുകൂടി തകർന്നത്. കലുങ്കിൻ്റെ അടിവശത്തെ കോൺക്രീറ്റ് ഇളകിയതിനാൽ അപകടകെണിയിലായെന്ന നിഗമനത്തിൽ ആശങ്കയിലാണ് നാട്ടുകാർ. പഴവങ്ങാടി പഞ്ചായത്തിലെ ഐത്തല പാലത്തിങ്കൽ ജംഗ്ഷനിൽ നിന്നും കിടങ്ങുമൂഴി റോഡിലേക്ക് ബന്ധിപ്പിക്കുന്ന വടശ്ശേരിക്കര പഞ്ചായത്തിലെ റോഡാണിത്.
ഐത്തല പാലത്തിൽ നിന്നും പമ്പാനദിക്ക് സമാന്തരമായി ഏറാട്ട് കടവിന്റെ ഭാഗത്ത് കലുങ്ക് കഴിഞ്ഞ് രണ്ടു കിലോമീറ്റർ ദൂരം തീരത്തു കൂടിയുള്ള ഈ റോഡ് തീരദേശ റോഡായി അളന്ന് കുറ്റിവെച്ചിട്ട് 7 വർഷത്തിലേറെയായി. ഐത്തല അറുവച്ചാൻ കുഴി തീരദേശ റോഡായി അളന്നു പോയതിൽ സന്തോഷിച്ചിരുന്ന പ്രദേശവാസികൾ റോഡിന്റെ പണി തുടങ്ങാത്തതു കാരണം ഇനിയും പദ്ധതി നടക്കുമോയെന്ന ആശങ്കയിലാണ്. ഐത്തല അറുവച്ചാൻ കുഴി റോഡിന്റെ പണി അത്തിക്കയം വരെ പൂർത്തികരിച്ചെങ്കിലും ബാക്കി ഭാഗമായ അത്തിക്കയം മുതല്‍ ഐത്തല വരെയുള്ള ഭാഗം അവഗണനയിലാണ്. റാന്നി ഇട്ടിയപ്പാറയിൽ നിന്നു വടശ്ശേരിക്കരക്ക് ദൂരക്കുറവുള്ള വഴി മാത്രമല്ല കയറ്റവും ഇറക്കവും ഇല്ലാത്ത സമാന്തര റോഡാണിതെന്ന പ്രത്യേകതയുമുണ്ട്. തകരാർ നേരിട്ടകലുങ്കും റോഡിൻ്റെ വശം ഇടിഞ്ഞുതാണ ഭാഗത്ത് നാട്ടുകാർ അപകട സൂചനക്ക് കല്ലുകൾ റോഡിൽ വെച്ചിരിക്കുന്നതല്ലാതെ മറ്റൊരു സൂചനയും ഇല്ലാത്തതിനാൽ രാത്രി കാലങ്ങളിൽ വരുന്ന വാഹനങ്ങളാണ് പെട്ടു പോകാൻ സാധ്യത.