തിരുവനന്തപുരം: തിരുവനന്തപുരം വെള്ളറടയിൽ യുവാവിനെ സിപിഎം വാർഡ് അംഗത്തിന്റെ നേതൃത്വത്തിൽ അക്രമിച്ചതായി പരാതി. അഞ്ചംഗ സംഘം കാറിലും ബൈക്കിലുമെത്തി ആക്രമണം നടത്തിയെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. പരിക്കേറ്റ വെള്ളറട സ്വദേശി സന്ദീപ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കൊടയാൽ ചന്ത ഭാഗത്ത് ഓണപരിപാടിയുടെ ഭാഗമായി അത്തപ്പൂക്കളമൊരുക്കുന്നതിനിടെ അഞ്ചംഗ സംഘത്തിന്റെ ആക്രമണമുണ്ടായെന്നാണ് എഫ്‌ഐആർ. ആക്രമണമേറ്റ സന്ദീപിന്റെ അനിയൻ സഞ്ജീവന്റെ പേരിൽ ഒരു വീടാക്രമിച്ചെന്ന കേസുണ്ട്.
ഇതിന്റെ വൈരാഗ്യത്തിലാണ് തന്നെ ആക്രമിച്ചതെന്നാണ് സന്ദീപ് പറയുന്നത്. എള്ളുവിള സ്വദേശികളായ അബിൻ, ആഷിഷ്, അനീഷ്, കുടയാൽ സ്വദേശി രാഹുൽ, എന്നിവർക്കെതിരെയാണ് കേസ്. അബിൻ ഡിവൈഎഫ്‌ഐ മേഖല പ്രസിഡന്റും കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിലെ എള്ളുവിള വാർഡ് മെമ്പറുമാണ്. ആക്രമികളിൽ ഒരു പോലീസുകാരനും ആർമി ഉദ്യോഗസ്ഥനും ഉണ്ടെന്നാണ് പരാതിക്കാരൻ പറയുന്നത്. എന്നാൽ പോലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല. പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമം അടക്കമാണ് വെള്ളറട പോലീസ് കേസെടുത്തിരിക്കുന്നത്.






























