അടൂർ : ദിവ്യദൃഷ്‌ടിയുണ്ടെന്ന് പറഞ്ഞ് കടമ്പനാടുള്ള ദമ്പതികളിൽ
നിന്നും പണവും സ്വർണവും തട്ടിയെടുത്ത സ്ത്രീ സമാനമായ മറ്റൊരു കേസിൽ അടൂരിലും അറസ്‌റ്റിലായി. അടൂർ പള്ളിക്കൽ ചേന്നംപുത്തൂർ തുളസീഭവനിൽ തുളസിയെയാണു (54) അടൂർ പോലീസ് അറസ്‌റ്റ് ചെയ്‌തത്. തെങ്ങമം സ്വദേശി മായാദേവിയുടെ പരാതിയിലായിരുന്നു അറസ്‌റ്റ്. കഴിഞ്ഞ 10ന് സമാനമായ കേസിൽ തുളസിയെ ഏനാത്ത് പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. ഇത് ശ്രദ്ധയിൽ പെട്ടതോടെയാണ് പരാതിക്കാരി അടൂർ പോലീസിനെ സമീപിച്ചത്.
2025 ജനുവരിയിലാണ് സംഭവം. മായാദേവിയുടെ വീട്ടിലെത്തിയ തുളസി തനിക്ക് ദിവ്യദൃഷ്‌ടിയുണ്ടെന്നും മകന് ജീവഹാനി ഉണ്ടാകുമെന്നും പറഞ്ഞ് ഭയപ്പെടുത്തി.
തുടർന്ന് ഒരു പവൻ്റെ സ്വർണ മാല, ആറ് ഗ്രാമിൻ്റെ രണ്ട് സ്വർണക്കമ്മൽ എന്നിവ മായാദേവിയിൽ നിന്നു കൈക്കലാക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഡിവൈഎസ്‌പി ജി. സന്തോഷ്‌കുമാർ, എസ്‌എച്ച്ഒ ശ്യാം മുരളി, എസ്ഐ നകുലരാജൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്‌റ്റ്.






























