തിരുവനന്തപുരം : വാക്സിനെടുത്തിട്ടും കോവിഡ് വരുന്ന ബ്രേക്ക് ത്രൂ ഇൻഫെക്ഷൻ കേസുകൾ സംസ്ഥാനത്ത് കൂടുന്നുവെന്ന് വ്യക്തമാക്കി നവംബറിലെ കണക്കുകൾ. ഒരു ഡോസ് വാക്സിനെടുത്ത ശേഷം കൊവിഡ് വന്നവരേക്കാൾ ഇരട്ടിയിലധികം പേർക്കാണ് രണ്ട് ഡോസ് വാക്സിനെടുത്തിട്ടും കോവിഡ് വന്നത്. കോവിഡിനെതിരെയുള്ള പ്രതിരോധശേഷി കുറഞ്ഞു വരുന്നുണ്ടോയെന്നത് പഠിക്കണമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
നംവംബർ മാസത്തിൽ ഇതുവരെ 86,567 കോവിഡ് കേസുകളാണുണ്ടായത്. ഇതിൽ 15,526 പേർ ഒരു ഡോസ് വാക്സിനെടുത്തവരാണ്. എന്നാൽ രണ്ട് ഡോസ് വാക്സിനുമെടുത്തവരിലെ കോവിഡ് ബാധ ഇതിന്റെ ഇരട്ടിയാണ്. രണ്ട് ഡോസ് വാക്സിനുമെടുത്ത 33,404 പേർക്കാണ് കോവിഡ് വന്നത്. പത്തുലക്ഷം പേരിലെ കണക്കെടുക്കുമ്പോൾ ഒരുഡോസെടുത്ത് കോവിഡ് വന്നവരുടെ എണ്ണം 1262 ആണെങ്കിൽ 2 ഡോസുമെടുത്ത് കോവിഡ് വന്നവരുടെ എണ്ണം 2570 ആണ്.
മുൻപ് കൊവിഡ് വന്നതും പിന്നീട് ഒരു ഡോസ് വാക്സിനെടുത്തതും ചേർത്തുള്ള ഹൈബ്രിഡ് പ്രതിരോധമാകാം ഒരു ഡോസ് മാത്രമെടുത്തവരിലെ കോവിഡ് എണ്ണം കുറയാൻ കാരണമെന്നാണ് ഒരു നിഗമനം. എന്നാൽ രണ്ട് ഡോസുമെടുത്തിട്ടും കോവിഡ് വരുന്നവരുടെ എണ്ണം കൂടുന്നതിന് പിന്നിൽ പ്രതിരോധശേഷി കുറയുന്നതടക്കമുള്ള കാരണങ്ങളുണ്ടോയെന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു. അതേസമയം മരണവും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും കുറയുന്നുണ്ട്. 86,000 ത്തിലധികം പേർക്ക് കോവിഡ് വന്നപ്പോൾ മരണം 656 ലൊതുങ്ങി. ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നത് 4589 പേരെ. നവംബറിലെ കോവിഡ് ബാധിതരിൽ ഇതുവരെ വാക്സിനെടുത്തിട്ടില്ലാത്ത 24,081 പേരുമുണ്ട്.