മല്ലപ്പള്ളി : പുറമറ്റം, എഴുമറ്റൂർ, അയിരൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന വാലാങ്കര-അയിരൂർ പൊറോട്ടമുക്ക് റോഡിന്റെ സ്ഥിതി അതീവഗുരുതരം. റോഡിനോടുചേർന്ന സംരക്ഷണഭിത്തി പലയിടത്തും തകർന്നുകിടക്കുന്നു. ടാർ ഉപരിതലത്തിൽ നല്ല കനത്തിൽ മണ്ണും മണലും കെട്ടിനിൽക്കുന്നുണ്ട്. മുതുപാല സെയ്ന്റ് ജോർജ് പള്ളിപ്പടി ഭാഗത്ത് റോഡിൽ നിറയെ കുഴികളാണ്. ഇവയിൽ ചെളിവെള്ളം കെട്ടിനിൽക്കുന്നു. മുതുപാല ജംഗ്ഷന്‍, പള്ളത്തോഴുത്തിൽപടി തുടങ്ങിയ ഭാഗങ്ങളിൽ വളരെ ശ്രദ്ധയോടുകൂടി വാഹനങ്ങൾ നിയന്ത്രിച്ചില്ലെങ്കിൽ അപകടം ഉറപ്പാണ്. 8.3 കി.മീ. ദൂരം വരുന്ന റോഡിനായി 2017-ലാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയത്. പലതവണയായി 23 കോടി രൂപ ചെലവഴിച്ചു.
ബി.എം.ബി.സി. നിലവാരത്തിൽ ടാർ ഉപരിതലവും ചെയ്തു. നാട്ടുകാർ സൗജന്യമായി വിട്ടുനൽകിയ സ്ഥലം ഉൾപ്പെടുത്തി 10 മീറ്റർ വീതിയിലാണ് റോഡ് നിർമിച്ചത്. എന്നാൽ ചില ഭാഗത്ത് വീതിയില്ലെന്ന പരാതിയുമുണ്ട്. കിഫ്‌ബി ധനസഹായത്തിൽ റോഡ് ഫണ്ട് ബോർഡിനായിരുന്നു നവീകരണ പ്രവൃത്തിയുടെ ചുമതല. പരാതി വർധിച്ചതോടെ മുതുപാല ഭാഗത്ത് റോഡിൽ കൊരുപ്പുകട്ടകൾ പാകാനും ആവശ്യമായ ഇടങ്ങളിൽ സംരക്ഷണഭിത്തി കെട്ടാനും 55 ലക്ഷം രൂപ അനുവദിച്ചതായി ഓഗസ്റ്റിൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ രണ്ടുമാസം കഴിഞ്ഞിട്ടും യാതൊരു നടപടിയുമില്ല.






























