മുംബൈ : യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിലും വിദേശനയത്തിലും അമിതമായി ഇടപെടുന്നുവെന്ന ആരോപണവുമായി കോൺഗ്രസ്. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ യുഎസ് സൈന്യം തടവിലാക്കിയ സാഹചര്യം ചൂണ്ടിക്കാട്ടി, “ട്രംപ് നമ്മുടെ പ്രധാനമന്ത്രിയെയും തട്ടിക്കൊണ്ടുപോകുമോ?” എന്ന പൃഥ്വിരാജ് ചൗഹാന്റെ ചോദ്യം വലിയ രാഷ്ട്രീയ ചർച്ചകൾക്കാണ് തുടക്കമിട്ടിരിക്കുന്നത്. ട്രംപിന് മുന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മുട്ടുമടക്കുന്നുവെന്ന മല്ലികാർജുൻ ഖാർഗെയുടെ വിമർശനങ്ങൾക്ക് പിന്നാലെയാണ് ഈ പുതിയ പരാമർശം.
വെനസ്വേലയിൽ യുഎസ് സൈന്യം നടത്തിയ ഇടപെടലും മഡുറോയുടെ അറസ്റ്റും ആഗോളതലത്തിൽ വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പൃഥ്വിരാജ് ചൗഹാൻ ഇന്ത്യയുടെ സുരക്ഷയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചത്. “വെനസ്വേലയിൽ സംഭവിച്ചത് നാളെ ഇന്ത്യയിലും സംഭവിക്കുമോ? ട്രംപ് നമ്മുടെ പ്രധാനമന്ത്രിയെയും തട്ടിക്കൊണ്ടുപോകുമോ?” എന്നായിരുന്നു ചൗഹാന്റെ ചോദ്യം.





























