കരുവന്നൂർ : കരുവന്നൂരിലെ ഫിലോമിനയുടെ മരണത്തിൽ മന്ത്രി ആർ ബിന്ദു നടത്തിയ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധം ശക്തം. ഇരിങ്ങാലക്കുടയിലെ മന്ത്രിയുടെ ഓഫിസിന് മുൻപിൽ കോൺഗ്രസ് സമരം കടുപ്പിക്കുകയാണ്. ഫിലോമിനയുടെ കുടുംബത്തെ അവഹേളിച്ച മന്ത്രിയെ പുറത്താക്കാമെന്നാണ് ആവശ്യം. മരിച്ച ഫിലോമിനക്ക് ആവശ്യമായ പണം നൽകിയിരുന്നുവെന്നാണ് മന്ത്രിയുടെ വാദം. മെഡിക്കൽ കോളേജിൽ മതിയായ ചികിത്സാ സൗകര്യമുണ്ട്. മരണം ദാരുണമാണ്. പക്ഷെ അതിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നത് ശരിയല്ല. മൃതദേഹവുമായി സമരം ചെയ്തതിന് പിന്നിൽ രാഷ്ട്രീയമുണ്ട്. കരുവന്നൂർ ബാങ്ക് ക്രമക്കേട് വിഷയത്തിൽ നേരത്തെ ഇടപെട്ടിട്ടുണ്ടെന്നും നിക്ഷേപത്തെ സംരക്ഷിക്കാൻ കേരള ബാങ്കുമായി സഹകരിച്ച് പദ്ധതി തയ്യാറാക്കുമെന്നുമായിരുന്നു മന്ത്രി പറഞ്ഞത്.
മൃതദേഹവുമായി പ്രതിക്ഷ പാർട്ടികൾ ബാങ്കിന് മുന്നിൽ പ്രതിഷേധിച്ചിരുന്നു. തുടർന്ന് 2 ലക്ഷം രൂപാ ബാങ്ക് വീട്ടിലെത്തിച്ചു നൽകി. ബാക്കി നിക്ഷേപത്തിൻ്റെ കാര്യം സർക്കാർ ശ്രദ്ധയിൽപെടുത്താമെന്നും ആർഡിഒ പ്രതിഷേധിച്ച ബന്ധുക്കൾക്കും പ്രതിപക്ഷ പാർട്ടി പ്രവർത്തകർക്കും ഉറപ്പ് നൽകിയിരുന്നു. നാല് ലക്ഷത്തി അറുപതിനായിരം രൂപ ഇവർക്ക് പലതവണ ആയി നൽകിയെന്നാണ് സിപിഐഎം വിശദീകരണം.





























