ചെങ്ങന്നൂർ: ഭരണഘടനയെ സംരക്ഷിക്കാനും ജനാധിപത്യം നിലനിർത്താനും മതേതരത്വം സംരക്ഷിക്കാനും ന്യൂനപക്ഷങ്ങളുടെ അവകാശം ഉറപ്പാക്കാനും ഇന്ത്യാ മുന്നണി അധികാരത്തിൽ വരേണ്ടത് അനിവാര്യമാണന്ന് എ.ഐ.സി.സി പ്രസിഡൻ്റും രാജ്യസഭ പ്രതിപക്ഷ നേതാവുമായ മല്ലികാർജ്ജുൻ ഖാർഗേ പറഞ്ഞു. മാവേലിക്കര പാർലമെൻ്റ് മണ്ഡലം ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥി കൊടുക്കുന്നിൽ സുരേഷിൻ്റെ തെരഞ്ഞെടുപ്പ് യോഗം ചെങ്ങന്നൂർ ബിസിനസ് ഇന്ത്യാ ഗ്രൗണ്ടിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹ്യ നീതി , സാമ്പത്തിക നീതി എന്നിവ ഉറപ്പിക്കാൻ കോൺഗ്രസിനെ കഴിയു. പഞ്ചായത്ത് രാജ് ആക്ട് , വിവരാവകാശ നിയമം, തൊഴിൽ അവകാശം, ന്യൂനപക്ഷ സംരക്ഷണം എന്നിവ രാജ്യത്ത് ഉറപ്പാക്കിയത് കോൺഗ്രസാണ്. ബിജെപി സർക്കാർ മാറ്റിയേ പറ്റു എന്ന പിടിവാശിയിലാണ് അതിനായി മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിനായി ശ്രമിക്കുകയാണ്. ഇത്തവണ മോഡി സർക്കാരിനെ ഒരു പാഠം പഠിപ്പിക്കാൻ ഖാർഗേ ആഹ്വാനം ചെയ്തു. ഭരണഘടന മാറ്റി എഴുതും എന്ന് പറയുന്ന ബിജെപി എംപിമാരെ പിൻവലിക്കാനുള്ള ധൈര്യം മോദി കാണിക്കുമോയെന്ന് ഖാർഗേ വെല്ലുവിളിച്ചു.
മോദി പറയുന്നത് അല്ല പ്രവർത്തിക്കുന്നത്. ഭരണഘടന മാറ്റില്ലെന്ന് മോദി പറയുമ്പോൾ ഭൂരിപക്ഷം കിട്ടിയാൽ ഭരണഘടനമാറ്റുമെന്നാണ് ബിജെപിക്കാർ പറയുന്നത്. 2024ൽ ഇന്ത്യാ മുന്നണി അധികാരത്തിൽ വന്നാൽ ജാതി സെൻസസ് നടപ്പിലാക്കും. ഇത് രാജ്യത്ത് ജനങ്ങളെ വിഭജിക്കാനല്ല അവരുടെ സാമ്പത്തിക സ്ഥിതി മാറ്റുവാനാണ്. തമിഴ്നാട് സർക്കാരിൻ്റെ മാതൃകയിൽ ജാതി സംവരണം കൂട്ടുമെന്നും ഖാർഗേ പറഞ്ഞു. രാജ്യത്തെ വൈവിദ്ധ്യം മനസ്സിലാക്കാനുള്ള കമ്മീഷൻ നിയമിച്ചു. സ്വകാര്യ തൊഴിലും വിദ്യാഭ്യാസവും ഉറപ്പാക്കും. മോദി എല്ലാവർക്കുമൊപ്പം വികസനം നടപ്പിലാക്കുമെന്ന് പറഞ്ഞ് അധികാരത്തിൽ വന്ന് എല്ലാവരുടേയും നാശം ഉറപ്പാക്കി. ഹിന്ദ്യമഹാസഭയുടെ കാലംമുതൽക്കേ ബ്രിട്ടീഷുകാരെ പിന്തുണച്ച ബിജെപിക്കാരാണ് കോൺഗ്രസിന് രാജ്യ സ്നേഹം പഠിപ്പിക്കുന്നത്. മോദി ഈ വർഷം പതിനാല് വിദേശ രാജ്യങ്ങൾ സന്ദർശിച്ചു. എന്നാൽ ദുരന്തഭൂമിയായ മണിപ്പൂർ ഒരു തവണ പോലും സന്ദർശിച്ചിട്ടില്ല.
മോദി നൂറ് ശതമാനം നുണയാണ് പ്രചരിപ്പിക്കുന്നതെന്ന് ഖാർഗേ ആരോപിച്ചു. ആദ്യത്തെ തെരഞ്ഞെടുപ്പിൽ വിദേശത്തുള്ള കള്ളപ്പണം കണ്ടുപിടിച്ച് രാജ്യത്തെ ഓരോ വോട്ടറുടെയും അക്കൗണ്ടിൽ പതിനഞ്ച് ലക്ഷം രൂപ നിക്ഷേപിക്കുമെന്ന വാഗ്ദാനവും വർഷം രണ്ട് കോടി തൊഴിലവസരങ്ങൾ നല്കാമെന്ന പറഞ്ഞ വാഗ്ദാനവും നടന്നില്ല. കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് പറഞ്ഞതും നടന്നില്ല. ഇന്ത്യാമുന്നണി പ്രകടനപത്രികയിൽ ഇരുപത്തിയഞ്ച് ഗ്യാരണ്ടികളാണ് നല്കുന്നത്. യുവജനങ്ങൾ, സ്ത്രീകൾ, തൊഴിലാളികൾ എന്നിവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തും. ഈ ഉറപ്പുകളെയാണ് മുസ്ലീം ലീഗ് പ്രകടന പത്രികയെന്ന പറഞ്ഞ് ബിജെപിക്കാർ പരിഹസിക്കുന്നത്. മോദിക്ക് പൊതുജനത്ത് പേടിയായതു കൊണ്ടാണ് പത്രസമ്മേളനം നടത്താത്തത്. താൻ മഹാനായ മനുഷ്യൻ ആണന്ന് മോദി സ്വയം പറഞ്ഞുകൊണ്ട് നടക്കുകയാണ് ഒരു കാലത്ത് ജനാധിപത്യം, വികസനം എന്നിവയ്ക്ക് പേരുകേട്ട സ്ഥലമായിരുന്നു കേരളം, ഇന്ന് അവയൊക്കെ നഷ്ടപ്പെട്ടു. പ്രതിപത്ത തയുള്ള മുതിർന്ന കോൺഗ്രസ് നേതാവായ കൊടിക്കുന്നിലിനെ വിജയിപ്പിക്കാനും ഖാർഗേ ആഹ്വാനം ചെയ്തു. ആലപ്പുഴ ഡി.സി.സി പ്രസിഡൻ്റ് അധ്യക്ഷത വഹിച്ചു. എ. ഐ . സി . സി പ്രസിഡൻ്റ് പി.സി വിഷ്ണുനാഥ് എം.എൽ. എ മുൻമന്ത്രി കെ.സി ജോസഫ്, മുൻ എം.എൽ.എ എം മുരളി , കോശി എം. കോശി , തുടങ്ങിയവർ പ്രസംഗിച്ചു. ഖാർഗയ്ക്ക് ആറന്മുള കണ്ണാടി സമ്മാനിച്ചു. കെ.പി.സി സെക്രട്ടറി ജ്യോതി വിജയകുമാറാണ് ഇംഗ്ലീഷിലുള്ള പ്രസംഗം പരിഭാഷപ്പെടുത്തിയത്. കേരളത്തിൻ്റെ ചുമതലയുള്ള എ ഐ .സി സി സെക്രട്ടറി ദീപദാസ് മുൻഷി , കെ.പി.സി. സി വർക്കിംഗ് പ്രസിഡൻ്റ് എം.എം ഹസൻ നേതാക്കളായ രമേഷ് ചെന്നിത്തല രാജേന്ദ്ര പ്രസാദ് , ടോമി കല്ലാന്നി , അഡ്വ എബി കുര്യാക്കോസ് , ജോസി സെബാസ്റ്റ്യൻ , കെ. ആർ മുരളിധരൻ , ഷാജി മോഹൻ ജേക്കബ് ഏബ്രഹാം തുടങ്ങിയവർ സംബന്ധിച്ചു.