അഹമ്മദാബാദ്: സൂറത്തിലെ ബിജെപി സ്ഥാനാർത്ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ കോൺഗ്രസ് സ്ഥാനാർത്ഥി നിലേഷ് കുംഭാനിയെ കാണാനില്ലാത്തതായി റിപ്പോർട്ടുകൾ. രാവിലെ മുതൽ അദ്ദേഹവുമായി ബന്ധപ്പെടാൻ കോൺഗ്രസ് നേതാക്കൾക്ക് കഴിയുന്നില്ലെന്നാണ് വിവരം. ഇതിനിടെ കുംഭാനി കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്. കഴിഞ്ഞ ദിവസം മണ്ഡലത്തിലെ നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ആയിരുന്നു. കുംഭാനിയുടെ പത്രിക പരിശോധിച്ച വരണാധികാരി പത്രിക തള്ളി. ഇതോടെ ബിജെപിയുടെ മുകേഷ് ദലാൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.
ഇതിന് പിന്നാലെ കുംഭാനിയെ നേരിട്ടും ഫോണിലൂടെയും ബന്ധപ്പെടാൻ പാർട്ടി നേതാക്കൾ ശ്രമിച്ചു. എന്നാൽ ഇതിന് കഴിഞ്ഞില്ല. ഇന്നും തൽസ്ഥിതി തുടർന്നു. ഇതിനിടെയായിരുന്നു അദ്ദേഹം ബിജെപിയിൽ ചേരുമെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നത്. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. ഇതിനിടെ മണ്ഡലത്തിൽ പരാജയപ്പെട്ടതിൽ കുംഭാനിയ്‌ക്കെതിരെ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ രംഗത്ത് എത്തി. വീടിന് മുൻപിൽ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. കുഭാനി ജനവഞ്ചകൻ ആണെന്നും ജനാധിപത്യത്തിന്റെ കശാപ്പുകാരനാണെന്നും എഴുതി കൊണ്ടുള്ള പ്ലക്കാർഡുകൾ ഉയർത്തിക്കൊണ്ടായിരുന്നു പ്രതിഷേധം.