കോഴിക്കോട്: യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾ വലിയ ദുരിതത്തിലാണെന്നും ഇത് സാധാരണക്കാരെയാണ് ഏറ്റവുമധികം ബാധിക്കുന്നതെന്നും പി. എ. മുഹമ്മദ് റിയാസ് എംഎൽഎ. കഴിഞ്ഞ പത്തുവർഷത്തെ എൽഡിഎഫ് ഭരണകാലത്ത് കോഴിക്കോട് മെഡിക്കൽ കോളേജിൽ വലിയ രീതിയിലുള്ള വികസന പ്രവർത്തനങ്ങളാണ് നടന്നത്, എന്നാൽ ഇപ്പോൾ ആ നേട്ടങ്ങളെല്ലാം തകർക്കപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ ഗൗരവകരമായ രോഗങ്ങൾക്ക് പോലും ചികിത്സാ പ്രതിസന്ധി നേരിടുകയാണ്. മുമ്പ് സൗജന്യമായി ലഭിച്ചിരുന്ന മരുന്നുകൾ ഇപ്പോൾ ലഭ്യമല്ലാത്ത സാഹചര്യം നിലനിൽക്കുന്നു.
പാവപ്പെട്ട രോഗികൾ പലിശയ്ക്ക് പണമെടുത്ത് മരുന്ന് വാങ്ങേണ്ട അവസ്ഥയാണുള്ളതെന്നും നേരത്തെ സൗജന്യമായി നൽകിയിരുന്ന പരിശോധനകൾക്ക് ഇപ്പോൾ പണം ഏർപ്പെടുത്തിയിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജില്ലയിലെ എംഎൽഎ എന്ന നിലയിൽ ഇത്തരം നിർണായകമായ കാര്യങ്ങളിൽ തന്നോട് യാതൊരുവിധ ചർച്ചയും നടത്തിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ആശുപത്രി കുത്തകകളെ സഹായിക്കാനാണ് സർക്കാർ ഇത്തരം നീക്കങ്ങൾ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.






























