പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ. ബിഹാറിലെ ജമുയി സദർ ആശുപത്രിയിലാണ് സംഭവം. വെള്ളിയാഴ്ച രണ്ട് ഗർഭിണികളുടെ ശസ്ത്രക്രിയ നടക്കുന്നതിനിടെയാണ് ഓപറേഷൻ തിയറ്ററിൽ വൈദ്യുതി നിലച്ചത്. ഏകദേശം 45 മിനിറ്റാണ് വൈദ്യുതി തടസപ്പെട്ടത്.പ്രസവ വാർഡിൽനിന്ന് ഓപറേഷൻ തിയറ്ററിലേക്ക് മാറ്റിയ പൂജ കുമാരി, അഞ്ജനി കുമാരി എന്നിവരുടെ ശസ്ത്രക്രിയകളാണ് നടന്നുകൊണ്ടിരുന്നത്. ഇതിനിടെയാണ് വൈദ്യുതി തടസപ്പെട്ടത്.
ബാക്കപ്പായി സൂക്ഷിച്ചിരുന്ന ജനറേറ്ററും പ്രവർത്തിച്ചില്ല. തുടർന്ന് ഡോക്ടർമാർ ടോർച്ചുകളുടെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റുകളുടെയും സഹായത്തോടെ ശസ്ത്രക്രിയ തുടരുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ശസ്ത്രക്രിയ നടത്തുന്നതിനായി ഒരു നഴ്സ് മൊബൈൽ ഫോൺ ഫ്ലാറ്റ് ലൈറ്റ് ഓണാക്കി വെളിച്ചം നൽകുന്നത് ദൃശ്യങ്ങളിൽ കാണാം. ഡോ. ശാലിനി കുമാരി, ഡോ. രഘുനന്ദൻ, ഓപറേഷൻ തിയറ്റർ അസിസ്റ്റന്റ് അമിത് കുമാർ എന്നിവരാണ് ശസ്ത്രക്രിയയിൽ പങ്കെടുത്തത്.
സംഭവത്തെക്കുറിച്ച് ഡോക്ടർമാർ സിവിൽ സർജനെയും ആശുപത്രി സൂപ്രണ്ടിനെയും വിവരം അറിയിച്ചു. അതേസമയം മുമ്പും ശസ്ത്രക്രിയക്കിടെ വൈദ്യുതി തടസം നേരിട്ടിട്ടുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. എന്നാൽ ആശുപത്രി മാനേജർ രമേഷ് പാണ്ഡെ ആരോപണം നിഷേധിച്ചു. സംഭവത്തെക്കുറിച്ച് അധികൃതർക്ക് വിവരം ലഭിച്ചതായും ഉന്നതതല അന്വേഷണം ആരംഭിച്ചതായും ജമുയി സദർ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. തനേഷ് കുമാർ അറിയിച്ചു. വൈദ്യുതി വിതരണം തടസപ്പെട്ടതും ബാക്കപ്പ് സംവിധാനം പ്രവർത്തിക്കാതിരുന്നതും അധികൃതർ അന്വേഷിക്കും.































