ന്യൂഡൽഹി: വന്ദേമാതരം ആലാപന വിവാദത്തിൽ പ്രതികരണവുമായി അമിത് ഷാ. രാജ്യം നിങ്ങൾക്ക് മാപ്പ് നൽകില്ലെന്ന് സോണിയയോട് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. നിങ്ങളുടെ ചെയ്തികൾ രാജ്യം കണ്ടു. ദേശീയഗീതത്തെ അപമാനിച്ചിരിക്കുന്നു. വന്ദേമാതരത്തെ എങ്ങനെ അപമാനിക്കാൻ തോന്നിയെന്നും അമിത് ഷാ ചോദിച്ചു. അതേസമയം, വന്ദേമാതരം ആലാപന വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെ പോലീസിൽ പരാതി ലഭിച്ചിട്ടുണ്ട്. മംഗലുരുവിലെ ഉർവ പോലീസ് സ്റ്റേഷനിലാണ് പരാതി ലഭിച്ചിട്ടുള്ളത്. ബിജെപി നേതാവ് വികാസ് പുറ്റൂരാണ് പരാതിക്കാരൻ. വന്ദേമാതരത്തെ അപമാനിച്ചുവെന്ന് പരാതി. അതേസമയം എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര ആലാപനവുമായി ബന്ധപ്പെട്ട വിവാദത്തിൽ ഹൈക്കമാൻഡിന് സേവാദൾ നേതൃത്വം വാക്കാൽ വിശദീകരണം നൽകി.
സേവാദൾ അധ്യക്ഷൻ ബി വി ശ്രീനിവാസും, മുൻ അധ്യക്ഷൻ ലാൽജി ദേശായിയും കാര്യങ്ങൾ വിശദീകരിച്ചു. ആദ്യ രണ്ട് ചരണങ്ങൾ മാത്രം പാടിയാൽ മതിയെന്ന നിർദേശം ഗായക സംഘത്തിന് നൽകാൻ വിട്ടുപോയെന്നാണ് നേതൃത്തിന് നൽകിയ വിശദീകരണമെന്നാണ് സൂചന. അതിനിടെ വന്ദേഭാരതം തടസപ്പെടുത്താൻ ശ്രമിച്ചതിന് സോണിയക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിൽ ബി ജെ പിയിൽ ആലോചന ശക്തമാണ്. വിശ്വഹിന്ദ് പരിഷത്തും അതൃപ്‌തി പരസ്യമാക്കി രംഗത്തെത്തി. സോണിയ ഗാന്ധിയുടെ നടപടി രാജ്യത്തിന് നാണക്കേടായെന്നും വന്ദേമാതരം പാടി തീരാനെടുക്കുന്ന സമയം വരെ സോണിയക്ക് കാത്തിരിക്കാമായിരുന്നെന്നും വിഎച്ച്പി വക്താവ് സുരേന്ദ്ര ജയിൻ ചൂണ്ടിക്കാട്ടി.





























