തിരുവനന്തപുരം : യു ഡി എഫ് വിജയത്തിന് പിന്നാലെ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള നിർണ്ണായക നീക്കങ്ങൾ ഡൽഹിയിലേക്ക്. എ ഐ സി സി നിരീക്ഷകരായ മുകുൾ വാസ്നിക്കും അജയ് മാക്കനും എം എൽ എമാരുമായും ഘടകകക്ഷി നേതാക്കളുമായും നടത്തിയ കൂടിക്കാഴ്ചകൾ പൂർത്തിയാക്കി മടങ്ങി. എം.എൽ.എമാരുടെ പിന്തുണയാണ് മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൽ പ്രധാനമെന്ന് നിരീക്ഷകർ വ്യക്തമാക്കിയെങ്കിലും, ഘടകകക്ഷികൾ വി ഡി സതീശനായി രംഗത്തുവന്നത് ഹൈക്കമാൻഡിന് മുന്നിൽ വലിയ വെല്ലുവിളിയായിട്ടുണ്ട്. ഘടക കക്ഷികളുമായി നടത്തിയത് ഔപചാരിക കൂടിക്കാഴ്ചയാണെന്നും എം.എൽ.എമാരുടെ അഭിപ്രായമാണ് പ്രധാനം എന്നുമാണ് മുകുൾ വാസ്നിക് മടങ്ങും മുന്നേ പറഞ്ഞത്.
ഇന്ന് രാത്രിയോ നാളെ രാവിലെയോ പാർട്ടി അധ്യക്ഷന് റിപ്പോർട്ട് നൽകും എന്ന് വ്യക്തമാക്കിയ അജയ് മാക്കൻ, ഒറ്റ പേരിലേക്കല്ല, ഒറ്റ തീരുമാനത്തിലേക്കെത്താനാണ് നമ്മളെത്തിയതെന്നാണ് പറഞ്ഞത്. എം.എൽ.എമാരുടെ പിന്തുണ കെ സിക്കാണെന്നും ഘടകകക്ഷികളുടെ പിന്തുണ വി ഡിക്കാണെന്നും ഏറെക്കുറെ വ്യക്തമായിട്ടുണ്ട്. നിരീക്ഷകർ ഹൈക്കമാൻഡിന് റിപ്പോർട്ട് കൈമാറുന്നതോടെ ഡൽഹിയിലാകും ഇനി തന്ത്രങ്ങളും തീരുമാനങ്ങളും ഒരുങ്ങുക. ശനിയാഴ്ച വി ഡി സതീശൻ, രമേശ് ചെന്നിത്തല, സണ്ണി ജോസഫ് എന്നിവരെ ഡൽഹിക്ക് വിളിപ്പിക്കുമെന്നാണ് വ്യക്തമാകുന്നത്. ഹൈക്കമാൻഡിന്‍റെ ഭാഗമായ കെ സി വേണുഗോപാൽ ഡൽഹിയിലുണ്ടാകും.






























