തിരുവനന്തപുരം: കോൺഗ്രസ് അക്കൗണ്ടുകള്‍ ആദായനികുതി വകുപ്പ് മരവിപ്പിച്ചതിനെ തുടര്‍ന്ന് തലസ്ഥാനത്ത് ബക്കറ്റ് പിരിവിനിറങ്ങി കെപിസിസി. നരേന്ദ്ര മോദിയുടെ കോൺഗ്രസ് ദ്രോഹ നടപടികള്‍ക്കെതിരായ എഐസിസിയുടെ ആഹ്വാനം ഏറ്റെടുത്താണ് കെപിസിസി ക്രൗഡ് ഫണ്ടിംഗിന് ഇറങ്ങിയിരിക്കുന്നതെന്ന് മുതിര്‍ന്ന നേതാവ് എംഎം ഹസൻ അറിയിച്ചു. എംഎം ഹസൻ അടക്കമുള്ള നേതാക്കളുടെ നേതൃത്വത്തിലാണ് പിരിവ് നടന്നത്. സാധാരണക്കാരുടെ കയ്യില്‍ നിന്നും തൊഴിലാളികളുടെ കയ്യില്‍ നിന്നും കിട്ടുന്ന ചില്ലിക്കാശ് മതി തങ്ങള്‍ക്കെന്നും അതിന് വലിയ വിലയുണ്ടെന്നും എംഎം ഹസൻ പറഞ്ഞു. കേരളമൊട്ടുക്ക് യുഡിഎഫ് പ്രവര്‍ത്തകര്‍ ഇറങ്ങി ഇതുപോലെ പിരിവ് നടത്താനാണ് തീരുമാനമെന്നും എംഎം ഹസൻ അറിയിച്ചു. രസീത് കൊടുത്താണ് പണപ്പിരിവ്.
കോൺഗ്രസ് അക്കൗണ്ടുകള്‍ ആദായനികുതി വകുപ്പ് മരവിപ്പിച്ചതോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനോ പ്രവര്‍ത്തനങ്ങള്‍ക്കോ അടക്കം പണമില്ലാതെ പ്രതിസന്ധിയിലായി എന്ന് കോൺഗ്രസ് പലവട്ടം ആവര്‍ത്തിച്ചതാണ്. കോൺഗ്രസിനെ ഇല്ലാതാക്കാൻ മോദിയുടെ നീക്കമാണിതെന്നും പിരിവ് നടത്തി ഇതിനെ ചെറുക്കുമെന്നും നേരത്തെ തന്നെ കോൺഗ്രസ് നേതൃത്വം അറിയിച്ചതാണ്. നിലവില്‍ സ്ഥാനാര്‍ത്ഥികള്‍ അവരവരുടെ പോക്കറ്റില്‍ നിന്ന് പണമെടുത്ത് ചിലവഴിക്കുന്ന സാഹചര്യമാണെന്നും പലയിടങ്ങളിലും കോൺഗ്രസ് സ്ഥാനാര്‍ത്ഥികള്‍ പറഞ്ഞിരുന്നു. ഈയൊരു സാഹചര്യത്തിലാണ് പറഞ്ഞതുപോലെ തന്നെ ക്രൗഡ് ഫണ്ടിംഗ് കോൺഗ്രസ് തുടങ്ങിയിരിക്കുന്നത്.