ഭുവനേശ്വർ: പാർട്ടി നേതൃത്വം പ്രിയങ്കാ ഗാന്ധി ഏറ്റെടുക്കണമെന്നും സംഘടനാപരവും പ്രത്യയശാസ്ത്രപരവുമായ മാറ്റങ്ങൾ വേണമെന്നും ആവശ്യപ്പെട്ട ഒഡീഷയിലെ മുതിർന്ന മുഹമ്മദ് മുഖീമിനെ പുറത്താക്കി കോൺഗ്രസ്. ഉന്നത നേതാക്കളെ വിമർശിക്കുകയും പാർട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങൾ പരസ്യമായി പറയുകയും ചെയ്തത് സംഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. തന്റെ നടപടി അച്ചടക്കലംഘനമാണെന്ന് മുഖീമിന് അറിയാമെന്നും നടപടിയെടുക്കാൻ വേണ്ടി മനപ്പൂർവം നടത്തിയ പ്രസ്താവനയാണെന്നും ഒഡീഷയിലെ കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
കട്ടക്ക്- ബരാബതി മണ്ഡലത്തിൽ നിന്നുള്ള മുൻ എംഎൽഎ ആണ് മുഖീം. പാർട്ടിയുടെ നന്മക്ക് വേണ്ടിയാണ് പറഞ്ഞതെന്നും ഇതിൽ ഖേദമില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ധീരമായി കാര്യങ്ങൾ പറയണമെന്നാണ് രാഹുൽ ഗാന്ധി എപ്പോഴും ആവശ്യപ്പെടാറുള്ളത്. അതിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് പാർട്ടിയിലെ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി സോണിയാ ഗാന്ധിക്ക് കത്തയച്ചത്. പാർട്ടി അത് സ്വീകരിക്കാതെ എന്നെ പുറത്താക്കുകയാണ് ചെയ്തത്. തനിക്ക് കൂടുതലൊന്നും പറയാനില്ലെന്നും മുഖീം പ്രതികരിച്ചു.





























