തിരുവനന്തപുരം : രാജ്യത്തുടനീളം ബിജെപിയുടെ രാഷ്ട്രീയ സ്വാധീനം വർധിച്ചതോടെ മുസ്ലിം എം.എൽ.എമാരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായെന്ന് കണക്ക്. 2013-ൽ രാജ്യത്താകെ 339 മുസ്ലീം എം.എൽ.എമാരുണ്ടായിരുന്നത് ഇപ്പോൾ 282 ആയി കുറഞ്ഞുവെന്നാണ് റിപ്പോർട്ട്. രാജ്യമാകെ വൻ കുതിപ്പോടെ മുന്നോട്ട് പോകുന്ന ബിജെപിക്ക് ആകെ രണ്ട് മുസ്ലിം എം.എൽ.എമാർ മാത്രമാണ് ഉള്ളത് – മണിപ്പൂരിൽ അചബ് ഉദ്ദീനും ത്രിപുരയിൽ തഫജ്ജൽ ഹുസൈനും. ഉത്തർപ്രദേശിൽ ജനസംഖ്യയുടെ 19% മുസ്ലീങ്ങളാണെങ്കിലും നിയമസഭയിലെ പ്രാതിനിധ്യം 8 ശതമാനത്തിൽ താഴെയാണ്. ഇവിടെ മുസ്ലീം എം.എൽ.എമാരുടെ എണ്ണം 63-ൽ (2013) നിന്ന് 31 ആയി കുറഞ്ഞു. ഏതാണ്ട് 50 ശതമാനത്തിലേറെയാണ് ഇടിവ്. 27% മുസ്ലിം ജനസംഖ്യയുള്ള പശ്ചിമ ബംഗാളിൽ മുസ്ലിം എം.എൽ.എമാരുടെ എണ്ണം 59-ൽ നിന്ന് 37 ആയി കുറഞ്ഞു.
ബിഹാറിൽ ഇത് 19 ആയിരുന്നത് 11 ലേക്ക് താഴ്ന്നു. രാജസ്ഥാനിലും സ്ഥിതി വ്യത്യസ്തമല്ല, 11 ൽ നിന്ന് ആറിലേക്കെത്തി. ജനസംഖ്യയിൽ മൂന്നിലൊന്ന് മുസ്ലിങ്ങളുള്ള അസമിൽ മുസ്ലിം എംഎൽഎമാരുടെ എണ്ണം 17ശതമാനം മാത്രമാണ്. മഹാരാഷ്ട്രയിലും കർണാകയിലും പത്ത് ശതമാനത്തിലേറെ മുസ്ലിങ്ങളുണ്ടെങ്കിലും എം.എൽ.എമാരുടെ എണ്ണമെടുത്താൽ അത് 4 ശതമാനത്തിൽ താഴെയാണ്. രാജ്യത്ത് ഏറ്റവുമധികം മുസ്ലിം എം.എൽ.എമാരുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. എന്നാൽ ഇവിടെയും സ്ഥിതി വ്യത്യസ്തമല്ല. 36 പേരുണ്ടായിരുന്നത് ഇപ്പോൾ 34 ആയി. ഗുജറാത്തിൽ രണ്ട് മുസ്ലിം എംഎൽഎമാർ ഉണ്ടായിരുന്നത് ഇപ്പോൾ ഒന്നായി. അരുണാചൽ, ഛത്തീസ്‌ഗഡ്, ഗോവ, ഹിമാചൽ പ്രദേശ്, മിസോറാം, നാഗാലാൻഡ്, സിക്കിം എന്നിവിടങ്ങളിൽ നിലവിൽ മുസ്ലിം എം.എൽ.എമാരില്ല.
അതേസമയം തമിഴ്‌നാട്ടിൽ മുസ്ലിം എം.എൽ.എമാരുടെ എണ്ണം 8 ൽ നിന്ന് ഒൻപതായി ഉയർന്നിട്ടുണ്ട്. രാജ്യത്ത് ഏറ്റവുമധികം മുസ്ലിം ജനസംഖ്യയുള്ള ജമ്മു കശ്‌മീരിൽ എം.എൽ.എമാരുടെ എണ്ണം 58 ൽ നിന്ന് 51 ആയി കുറഞ്ഞെന്നും ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഏറ്റവുമധികം മുസ്ലിം എം.എൽ.എമാർ ഉള്ളത് കോൺഗ്രസിനാണ്, 61. നാഷണൽ കോൺഫറൻസ് പാർട്ടിക്ക് 39 ഉം തൃണമൂൽ കോൺഗ്രസ്, സമാജ്‌വാദി പാർട്ടികൾക്ക് 34 വീതവും മുസ്ലിം എം.എൽ.എമാരുണ്ട്.































