ഡൽഹി : സംസ്ഥാനത്തിന്റെ വികസന പ്രവർത്തനത്തെ തളർത്താൻ കേന്ദ്ര ശ്രമമെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. ‘കേരളത്തിലെ കോൺഗ്രസുകാർ കർണാടകയെ കണ്ടുപഠിക്കണം.വികസനം മുരടിപ്പിക്കാൻ ശ്രമിക്കുന്ന കോൺഗ്രസ് ഒറ്റപ്പെടും’ . ഇ.പി ജയരാജൻ പറഞ്ഞു. കേന്ദ്രസർക്കാറിന്റേത് രാഷ്ട്രീയ പകപോക്കലെന്നും ബി.ജെ.പിക്ക് കനത്ത തിരിച്ചടി ഉണ്ടാകുമെന്നും ഇ.പി ജയരാജൻ വ്യക്തമാക്കി. അതേസമയം, കേന്ദ്ര അവഗണനക്കെതിരായ കേരളത്തിന്‍റെ ഡൽഹി പ്രതിഷേധം ഇന്ന് നടക്കും. 11 മണിക്ക് ആരംഭിക്കുന്ന പ്രതിഷേധത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വം നൽകും.
ഉച്ചയ്ക്ക് ഒരുമണി വരെ ജന്തര്‍മന്ദറിലാണ് സമരം. കോൺഗ്രസ് ഒഴികെയുള്ള ‘ഇൻഡ്യ’ മുന്നണി നേതാക്കളെ പങ്കെടുപ്പിച്ച് പ്രതിഷേധത്തെ ബി.ജെ.പിക്കെതിരായ രാഷ്ട്രീയ മുന്നേറ്റമാക്കാനാണ് ഇടതുപക്ഷത്തിന്‍റെ നീക്കം. സംസ്ഥാനത്തിന് അർഹതപ്പെട്ട നികുതിയും പദ്ധതികളും നേടിയെടുക്കുക എന്ന ലക്ഷ്യമിട്ടാണ് നിയമവഴിക്ക് പുറമേ തെരുവിലും സമരത്തിന് ഇറങ്ങിയത്.ബി.ജെ.പി ഇതര സംസ്ഥാനങ്ങളോട് കേന്ദ്രം കാണിക്കുന്നത് കടുത്ത അവഗണനയാണെന്ന് മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു.