ദില്ലി : പ്രതിഷേധങ്ങൾ ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഡിഎംകെ എംപി തിരുച്ചി ശിവ. നാനാത്വത്തിൽ ഏകത്വമാണ് ഇന്ത്യയുടെ അടിസ്ഥാനം. സംസ്ഥാനങ്ങൾക്ക് സ്വന്തം അവകാശങ്ങളുണ്ട്. എന്നാൽ ബിജെപി അധികാരത്തിൽ എത്തിയത് മുതൽ സംസ്ഥാനങ്ങളുടെ അധികാരത്തിൽ കൈകടത്തുന്നു. ഗവർണർമാർ ദൈനംദിന കാര്യങ്ങളിൽ സർക്കാറുകൾക്ക് തടസ്സം സൃഷ്ടിക്കുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ നികുതി കൂടുതൽ കൊടുക്കുന്നെങ്കിലും കുറഞ്ഞ തുകയാണ് തിരിച്ച് ലഭിക്കുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കുറച്ചു തുക നൽകുമ്പോൾ കൂടുതൽ തുക കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
കേരളത്തിന്റെ പ്രതിഷേധത്തിൽ ഡിഎംകെ പങ്കെടുക്കും. സംസ്ഥാനങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടിയാണ് ഡിഎംകെ നിലകൊള്ളുന്നത്. എല്ലാ പ്രാദേശിക പാർട്ടികളും സംസ്ഥാനങ്ങളും ഒന്നിച്ചു നിൽക്കാനുള്ള സമയം അതിക്രമിച്ചു കഴിഞ്ഞു. കോൺഗ്രസ് വിട്ടുനിൽക്കുന്നത് സംസ്ഥാന രാഷ്ട്രീയ വിഷയമാണ്. തമിഴ്നാട്ടിൽ എല്ലാവരും ഒറ്റക്കെട്ടാണെന്നും കേരളത്തിലെ സാഹചര്യത്തിൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര അവഗണയിൽ തമിഴ്നാട് തുടർച്ചയായി പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സർക്കാരിന്റെ കടുത്ത അവഗണനയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിൽ ജന്തർ മന്തറിൽ നടത്തുന്ന പ്രതിഷേധത്തിൽ ഡി എം കെ പ്രതിനിധികൾ പങ്കെടുക്കും. രാവിലെ പത്തരയോടെ കേരള ഹൗസിൽ നിന്നും മാർച്ചായാണ് മുഖ്യമന്ത്രിയും നേതാക്കളും ജന്തർ മന്തറിലേക്ക് വരിക. ഉച്ചയ്ക്ക് ഒരു മണിയോടെ പ്രതിഷേധം അവസാനിപ്പിക്കും. ഇന്നലെ കർണാടകത്തിലെ നേതാക്കൾ സമരമിരുന്ന അതേ പന്തലിലാണ് കേരളത്തിന്റെയും പ്രതിഷേധ പരിപാടി നടക്കുക. കേരളത്തോടുള്ള കേന്ദ്ര സമീപനത്തിനെതിരെ തലസ്ഥാനത്ത് നടത്തുന്ന പ്രതിഷേധത്തിൽ പ്രധാന പ്രതിപക്ഷ നേതാക്കളിൽ ചിലർ പിന്തുണ അറിയിച്ചതോടെ സമര വേദി കേന്ദ്ര വിരുദ്ധ സംഗമമാകും. ഡിഎംകെയ്ക്ക് പുറമെ ആം ആദ്മി പാർട്ടി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ എത്തും. ശരത് പവാറും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സീതാറാം യെച്ചൂരി ഉൾപ്പടെയുള്ള മുതിർന്ന സിപിഎം നേതാക്കളും പ്രതിഷേധത്തിൽ പങ്കെടുക്കും.





























