ന്യൂഡൽഹി : ഖനനാനുമതിക്ക് സംസ്ഥാനങ്ങൾ നികുതിയോ സെസ്സോ ഈടാക്കുന്നത് നിയന്ത്രിക്കാൻ കേന്ദ്രത്തിന് അധികാരം നൽകുന്ന പുതിയ ഭേദഗതിബിൽ നിയമക്കുരുക്കിലേക്ക്. ഭരണഘടനപ്രകാരം സംസ്ഥാനങ്ങൾക്ക് അനുവദിച്ചുകിട്ടിയ അധികാരത്തെയാണ് വെറുമൊരു നിയമനിർമാണത്തിലൂടെ മറികടക്കാൻ കേന്ദ്രം ശ്രമിച്ചിരിക്കുന്നതെന്നാണ് വാദം. ഇതിനെതിരേ നിയമനടപടിയെടുക്കുമെന്ന് കോൺഗ്രസ് അറിയിച്ചതിനുപിന്നാലെ, ധാതുക്കളുടെ കലവറയായ ഝാർഖണ്ഡിലെ സർക്കാരും എതിർപ്പുമായെത്തി. ബില്ലിനകത്തെ ഗുരുതരപിഴവ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കഴിഞ്ഞദിവസം ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറൻ കത്തയച്ചു. കേന്ദ്രം പിൻവാങ്ങുന്നില്ലെങ്കിൽ ഝാർഖണ്ഡ്, കോടതിയെ സമീപിച്ചേക്കാം.
ഭരണഘടനയിലെ സംസ്ഥാനപട്ടികയിലെ 49-ാം ഇനം അനുസരിച്ച്, കുഴിച്ചെടുക്കുന്ന ധാതുക്കളുടെ മൂല്യവും അളവുമുൾപ്പെടെ കണക്കാക്കി അതത് സംസ്ഥാനത്തിന് നികുതിയീടാക്കാം. ഈ അധികാരം 2024 ജൂലായ് 25-ലെ സുപ്രീംകോടതിയുടെ ഒമ്പതംഗ ഭരണഘടനാബെഞ്ച് ഭൂരിപക്ഷവിധിയിൽ ശെരിവെച്ചിരുന്നു. എന്നാൽ, 50-ാം ഇനം അനുസരിച്ച് സംസ്ഥാനങ്ങളുടെ നികുതിയധികാരത്തിന്മേൽ നിയന്ത്രണം കൊണ്ടുവരാൻ പാർലമെന്റിന് സാധിക്കുമെന്നും ഇതേ കോടതിവിധി ചൂണ്ടിക്കാട്ടി. ഈ പഴുതുപയോഗിച്ചാണ് ഇപ്പോൾ കേന്ദ്രം ബിൽ പാസാക്കിയിരിക്കുന്നതെന്നാണ് സൂചന.
എന്നാൽ, ഭരണഘടനാ ഇനം (എൻട്രി) 50 പ്രകാരമുള്ള പാർലമെന്റിന്റെ അധികാരം ഇനം 49 പ്രകാരം സംസ്ഥാനങ്ങൾക്ക് അനുവദിച്ചുകിട്ടിയിരിക്കുന്ന അധികാരത്തെ മറികടന്നുപോകരുതെന്നും സുപ്രീംകോടതി അന്നത്തെ വിധിയിൽ നിർദേശിച്ചിരുന്നു. ഇക്കാര്യം എടുത്തുപറഞ്ഞാണിപ്പോൾ അധികാരം നിയന്ത്രിക്കണമെങ്കിൽ ഭരണഘടനാ ഭേദഗതി കൊണ്ടുവരണമെന്ന് ഹേമന്ദ് സോറൻ ചൂണ്ടിക്കാട്ടിയത്. അല്ലാതെ 1957-ലെ ഖനികളും ധാതുക്കളും വികസനവും നിയന്ത്രണവും എന്ന മൂലനിയമത്തിൽ ഭേദഗതി വരുത്തിയതുകൊണ്ടുമാത്രം സാധിക്കില്ലെന്നാണ് അനുമാനം.































