റായ്പൂർ: കാമുകിയുടെ കാർ തടയാൻ ശ്രമിച്ച 34-കാരനെ വാഹനം കയറ്റി കൊലപ്പെടുത്തി. റായ്പൂരിലെ എയിംസ് ആശുപത്രിക്ക് മുന്നിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. താട്ടിബന്ധ് ഉദ്ദയ സൊസൈറ്റി സ്വദേശിയായ പരംപ്രീത് സിങ് ആണ് കൊല്ലപ്പെട്ടത്. പരംപ്രീതും കാറിലെത്തിയ പെൺകുട്ടിയും ഒപ്പമുണ്ടായിരുന്ന യുവാവും തമ്മിൽ വാക്കേറ്റമുണ്ടാവുകയായിരുന്നു. തുടർന്ന് പെൺകുട്ടിയും യുവാവും കാറിൽ കയറി പോകാൻ ശ്രമിച്ചതോടെ പരംപ്രീത് വാഹനം തടയാൻ കാറിന്റെ മേൽക്കൂരയിൽ വലിഞ്ഞുകയറി. എന്നാൽ കാർ നിർത്തിക്കാൻ തയ്യാറാകാതിരുന്ന ഡ്രൈവർ അതിവേഗത്തിൽ വാഹനം മുന്നോട്ട് ഓടിച്ചുപോയി. കുറച്ചുദൂരം സഞ്ചരിച്ചതോടെ നിയന്ത്രണം വിട്ട് പരംപ്രീത് റോഡിലേക്ക് തെറിച്ചുവീണു. വാഹനം നിർത്തുന്നതിന് പകരം റോഡിൽ വീണ പരംപ്രീതിന്റെ ശരീരത്തിലൂടെ കാർ ഓടിച്ചുകയറ്റിയ ശേഷം പ്രതികൾ സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പരംപ്രീത് സംഭവസ്ഥലത്തുതന്നെ മരിച്ചു.
ദുർഗ് സ്വദേശിയായ ഭരത് മംഗനാനിയുമായി പരംപ്രീതിനുണ്ടായിരുന്ന മുൻവൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. സംഭവത്തിൽ ഭാരതീയ ന്യായ സംഹിതയിലെ 103-ാം വകുപ്പ് (കൊലപാതകം) പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കേസുമായി ബന്ധപ്പെട്ട് കാറിലുണ്ടായിരുന്ന യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ഒളിവിലുള്ള പ്രധാന പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.





























