അമ്പലപ്പുഴ : നടന്നുപോയ 63-കാരിയുടെ കഴുത്തിനു കുത്തിപ്പിടിച്ച് സ്വർണമാല പൊട്ടിച്ചെടുത്ത മോഷ്ടാവിനെ നാട്ടുകാർ പിടികൂടി പോലീസിനു കൈമാറി. മംഗലാപുരം പെരിസ് ലൈൻ ബത്തേരി ഗാർഡനിൽ രോഹിത്കുമാർ (29) ആണ് പിടിയിലായത്. തകഴി കുന്നുമ്മ അരങ്ങശ്ശേരിൽ വീട്ടിൽ വാസന്തിയുടെ രണ്ടുപവന്റെ സ്വർണമാലയാണ് ഇയാൾ പൊട്ടിച്ചെടുത്തത്. വെള്ളിയാഴ്ച വൈകുന്നേരം 4.45-ന് തകഴി കുന്നുമ്മയിൽ റെയിൽവേപ്പാളത്തിനു സമീപമായിരുന്നു സംഭവം. ഗുരുദേവ പ്രാർഥനാസമിതിയുടെ പ്രാർഥനയ്ക്കുപോകുകയായിരുന്നു വാസന്തി. പിന്നാലെയെത്തിയ മോഷ്ടാവ് കഴുത്തിനു കുത്തിപ്പിടിച്ച് മാലപൊട്ടിച്ചതോടെ ഇരുവരുമായി മൽപ്പിടിത്തമുണ്ടായി.
മാലയുടെ കുറച്ചുഭാഗം വാസന്തിയുടെ കൈയിലും ബാക്കിഭാഗം പ്രതിയുടെ കൈയിലുമായി. ബലപ്രയോഗത്തിനിടെ ഇവർ താഴെവീണ തക്കംനോക്കി മോഷ്ടാവ് റെയിൽവേപ്പാളത്തിലൂടെ ഓടി. വാസന്തിയുടെ മരുമകൾ ഐശ്വര്യ ഓടിയെത്തി നാട്ടുകാരെ വിളിച്ചുകൂട്ടി മോഷ്ടാവിനെ പിൻതുടർന്ന് പിടികൂടുകയായിരുന്നു. ഓട്ടത്തിനിടെ മാലയുടെ ബാക്കിഭാഗം മോഷ്ടാവ് എറിയുകയും ചെയ്തു. അമ്പലപ്പുഴ പോലീസ് അറസ്റ്റുചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്തു. വിവിധ സ്റ്റേഷനുകളിലായി 12 മോഷണക്കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. മംഗലാപുരം സൗത്ത് സ്റ്റേഷനിൽമാത്രം ഏഴു കേസുകളുണ്ട്. ഒരാഴ്ചമുൻപ് തൃശ്ശൂരിലെത്തിയ പ്രതി ചൊവ്വാഴ്ചയാണ് തീവണ്ടിയിൽ ആലപ്പുഴയിലെത്തിയത്. അവിടെനിന്ന് ഏതോ പാസഞ്ചർ തീവണ്ടിയിൽക്കയറി തകഴിയിലിറങ്ങിയാണ് മോഷണത്തിനു ശ്രമിച്ചത്.






























