തിരുവനന്തപുരം : പ്രവാസികൾക്ക് ഓണത്തിനു നാട്ടിലെത്തി മടങ്ങാൻ ടിക്കറ്റ് കിട്ടണമെങ്കിൽ വൻതുകയും മുടക്കണം. ഗൾഫിലേക്കുള്ള വിമാനനിരക്കുകൾ 50,000 മുതൽ ഒരു ലക്ഷം രൂപ വരെയായി ഉയർന്നു. ഡൽഹി, മുംബൈ, ബെംഗളൂരു ഉൾപ്പെടെ പ്രധാന നഗരങ്ങളിൽനിന്നുള്ള ടിക്കറ്റ് നിരക്കുകളും ഇരട്ടിയായി. ഏറ്റവും കൂടുതൽ ഡിമാൻഡ് ബെംഗളൂരുവിനും കേരളത്തിനുമിടയിലുള്ള യാത്രയ്ക്കാണ്. സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചെങ്കിലും അതു തികയാത്ത സ്ഥിതിയാണ്. കേരളത്തിനുള്ളിലെ യാത്രയ്ക്കും ടിക്കറ്റ് കിട്ടാനില്ല. മലബാർ മേഖലയിൽനിന്നു തിരുവനന്തപുരത്തേക്കു ട്രെയിനിൽ ടിക്കറ്റ് ഇല്ലാതായതോടെ സ്വകാര്യ ബസുകൾ നിരക്ക് കൂട്ടി.
2500 മുതൽ 3000 രൂപ വരെയാണു കാസർകോട്–തിരുവനന്തപുരം യാത്രയ്ക്ക് സ്ലീപ്പർ ബസ് നിരക്ക്. ബെംഗളൂരു–തിരുവനന്തപുരം സ്വകാര്യ ബസ് നിരക്ക് 5000 രൂപയും ചെന്നൈ–തിരുവനന്തപുരം 4000 രൂപയും കടന്നു. 30ന് കൊച്ചിയിൽനിന്നു ദുബായിലേക്ക് 54,943 രൂപയും തിരുവനന്തപുരത്തുനിന്നു 82,727 രൂപയുമാണു വിമാന ടിക്കറ്റ് നിരക്ക്. അബുദാബി, ഷാർജ, റിയാദ്, ദോഹ, ബഹ്റൈൻ എന്നിവിടങ്ങളിലേക്ക് ഒരു ലക്ഷം രൂപയാകും. പലരും നിരക്ക് കുറഞ്ഞ യാത്രയ്ക്കായി ബെംഗളൂരുവിലും മുംബൈയിലും പോയി വിമാനം കയറുന്ന സ്ഥിതിയാണ്.






























