തിരുവനന്തപുരം : കോണ്‍ഗ്രസിലെയും ബിജെപിയിലേയും അസംതൃപ്തരെ സ്വീകരിക്കാന്‍ സിപിഎം എപ്പോഴും തയ്യാര്‍. യുഡിഎഫിലെ ഘടകക്ഷികള്‍ക്കും സ്വാഗതം. മൂന്നാം ടേമിലേക്ക് ഭരണം എത്തിക്കാന്‍ കോണ്‍ഗ്രസിന്റേയും ബിജെപിയുടേയും അടിത്തറ തകര്‍ക്കാനാണ് തീരുമാനം. കോണ്‍ഗ്രസിനെ കേഡര്‍ സ്വഭാവ പാര്‍ട്ടിയാക്കാനുള്ള കെ.സുധാകരന്റെ തീരുമാനവും ഗൗരവത്തോടെ എടുക്കുന്നു. കേരളത്തില്‍ സി.പി.എം ഭരണം ഉറപ്പിക്കാനാണ് ഈ നീക്കങ്ങള്‍.
മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍നിന്ന് കൂടുതല്‍പ്പേരെ പാര്‍ട്ടിയിലെത്തിക്കാന്‍ ശ്രദ്ധപതിപ്പിക്കും. മുസ്ലിം ഇടത്തരക്കാര്‍ ഉള്‍പ്പെടെ പുതിയവിഭാഗങ്ങളാണ് ലക്ഷ്യം. അവരെ പാര്‍ട്ടി അംഗങ്ങളാക്കി മാറ്റാന്‍ നടപടി കൈക്കൊള്ളണമെന്നും ക്രൈസ്തവ സമുദായത്തില്‍നിന്ന് കൂടുതല്‍പ്പേരെ ഒപ്പംകൊണ്ടുവരണമെന്നും കീഴ്ഘടകങ്ങളോട് സി.പി.എം സംസ്ഥാന നേതൃത്വം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇടതു മുന്നണിയുടെ വിപുലീകരണം ഉള്‍പ്പെടെയുള്ള ചര്‍ച്ചകളും സി.പി.എമ്മില്‍ സജീവമാണ്.
പിണറായിയുടെ നേതൃത്വത്തില്‍ എല്‍.ഡി.എഫിന് തുടര്‍ഭരണം കിട്ടിയെന്നുകരുതി കേരളത്തില്‍ യു.ഡി.എഫും ബിജെപി.യും ദുര്‍ബലമായെന്ന നിഗമനം പാടില്ലെന്ന് സി.പി.എം. സംസ്ഥാന നേതൃത്വം വിശദീകരിക്കുന്നു. രണ്ടു വിഭാഗങ്ങളെയും അനുകൂലിക്കുന്നവരെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കണമെന്നും കീഴ്ഘടകങ്ങളോട് നിര്‍ദേശിച്ചു. കോണ്‍ഗ്രസിലെ പുനഃസംഘടനയില്‍ നിരവധി പേര്‍ നിരാശയിലാണ്. കെ.പി.സി.സി ഭാരവാഹി പട്ടിക കൂടി പുറത്തു വരുമ്പോള്‍ പല നേതാക്കളും കോണ്‍ഗ്രസ് വിടും. ബി.ജെ.പിയിലും ഇത് സംഭവിക്കും. ഇവരെ എല്ലാം സ്വാഗതം ചെയ്യാനാണ് സി.പി.എം തീരുമാനം.
പാലക്കാട് എവി ഗോപിനാഥിനെ കൂടെ കൂട്ടാനുള്ള ശ്രമം സി.പി.എം തുടരും. തിരുവനന്തപുരത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന പ്രശാന്ത് സി.പി.എമ്മില്‍ എത്തി. സമാന ഇടപെടലുകള്‍ ഇനിയും ഉണ്ടാകും. എല്ലാ ജില്ലകളിലും കോണ്‍ഗ്രസില്‍ നിന്ന് പ്രമുഖരെ അടര്‍ത്തി എടുക്കും. ഗ്രൂപ്പുകളെ തകര്‍ക്കാന്‍ സുധാകരന്‍ ശ്രമിക്കുമ്പോള്‍ കൂടുതല്‍ പേര്‍ കോണ്‍ഗ്രസില്‍ നിരാശരാകും. അവരെ എല്ലാം ഒപ്പം കൂട്ടാനാണ് സി.പി.എം തീരുമാനം. ഇങ്ങനെ കോണ്‍ഗ്രസിനെ തകര്‍ത്ത് അടിത്തറ വിപുലമാക്കുകയാണ് ലക്ഷ്യം.
തിരഞ്ഞെടുപ്പില്‍ മുന്നേറാന്‍ സാധിച്ചെങ്കിലും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.ഡി.എഫിന്റെ ശക്തി അംഗീകരിക്കണം. യു.ഡി.എഫിന്റെ വോട്ട് പങ്ക് 2016 ലേതിനെ അപേക്ഷിച്ച് അല്പം വര്‍ദ്ധിക്കുകയായിരുന്നു. മുസ്ലിം സമുദായത്തില്‍ വലിയ സ്വാധീനമുള്ള മുസ്ലിം ലീഗ് യു.ഡി.എഫിലാണ്. യു.ഡി.എഫിനെ അനുകൂലിക്കുന്ന വിഭാഗങ്ങളെ ആകര്‍ഷിച്ച്, പാര്‍ട്ടിയുടെ അടിത്തറ വിപുലമാക്കണമെന്നാണ് സി.പി.എം. അണികളോട് പറയുന്നത്. മുസ്ലിം ലീഗിനോടുള്ള സമീപനം സി.പി.എം വിശദീകരിച്ചിട്ടില്ല. എന്നാല്‍ ലീഗ് പോലും മുന്നണി മാറാന്‍ തയ്യാറായാല്‍ സ്വീകരിക്കും. കോണ്‍ഗ്രസിനെ അടിമുടി ദുര്‍ബ്ബലപ്പെടുത്തുകയാണ് ലക്ഷ്യം.
വര്‍ഗീയ ധ്രുവീകരണത്തിലൂടെയും കേന്ദ്രത്തിലെ അധികാരവും പണവും ഉപയോഗിച്ചും കേരളത്തില്‍ ചുവടുറപ്പിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നുണ്ട്. എന്നാല്‍ മുന്‍ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് അവരുടെ വോട്ടുപങ്ക് കുറയുകയും ഏക സീറ്റ് നഷ്ടമാവുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ ബി.ജെ.പി കാര്യമായി ദുര്‍ബലപ്പെട്ടു എന്ന നിഗമനത്തിലെത്തരുതെന്നും സി.പി.എം മുന്നറിയിപ്പുനല്‍കി. കെ.സുരേന്ദ്രനെ ബി.ജെ.പി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റാന്‍ സാധ്യതയുണ്ട്. പുതിയ നേതൃത്വത്തെ എത്തിക്കും. അപ്പോള്‍ ബി.ജെ.പിയിലും കൊഴിഞ്ഞു പോക്കുണ്ടാകും. ഇത് മുതല്‍കൂട്ടാക്കണമെന്നാണ് ആവശ്യം.
ഹിന്ദുമതത്തിലെ ചില സാമൂഹികശക്തികള്‍ തങ്ങളുടെകൂറ് ബി.ജെ.പി യിലേക്ക് മാറ്റുകയാണെന്നും പാര്‍ട്ടി വിലയിരുത്തുന്നു. ബി.ജെ.പി യെ അനുകൂലിച്ചുകൊണ്ടിരുന്ന സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്നവര്‍ അവരില്‍നിന്ന് അകലുകയാണ്. ഇത്തരം വിഭാഗങ്ങള്‍ യു.ഡി.എഫിലേക്ക് നീങ്ങുന്നില്ലെന്ന് ഉറപ്പുവരുത്തണം. ബി.ജെ.പി യുടെ പുതിയ സ്വാധീനമേഖലകളെ ശ്രദ്ധയോടെ പരിശോധിക്കണമെന്നും അത് തടയാനുള്ള നടപടി കൈക്കൊള്ളണമെന്നും സി.പി.എം നിര്‍ദേശിക്കുന്നു.