ന്യൂഡൽഹി : പശ്ചിമേഷ്യൻ സംഘർഷത്തെക്കുറിച്ചുള്ള കോൺഗ്രസ് എം പി ശശി തരൂരിന്റെ പ്രസ്താവനയെ വിമർശിച്ച് കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത്. പ്രമുഖ മാധ്യമത്തോടാണ് അദ്ദേഹം തുറന്നു പറഞ്ഞത്. ശശി തരൂർ വ്യത്യസ്തമായ രീതിയിലാണ് ചിന്തിക്കുന്നതെന്നും അത് നമ്മൾ പല ദിവസങ്ങളായി കാണുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണ്. അദ്ദേഹത്തിന് പല കാര്യങ്ങളെക്കുറിച്ചും വലിയ ധാരണയുണ്ടെന്ന് തോന്നുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. 1950-കളിലെയും 60-കളിലെയും വിദേശനയങ്ങളെ ഇന്നത്തെ സാഹചര്യങ്ങളുമായി അദ്ദേഹം താരതമ്യം ചെയ്യുന്നത് ഇതിന് ഉദാഹരണമാണ്.
രാജ്യത്തിന്റെ അക്കാലത്തെയും ഇപ്പോഴത്തെയും കരുത്തിനെക്കുറിച്ചും ആഗോള സാഹചര്യങ്ങളെക്കുറിച്ചും അറിവില്ലാത്തവർക്കേ ഇത്തരത്തിൽ സംസാരിക്കാൻ കഴിയൂ. കാര്യങ്ങൾ ശരിയായി മനസ്സിലാക്കാതെ, കേവലം ഒരു നിലപാട് എടുക്കുന്നതിന് വേണ്ടി മാത്രം ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അതിനെ ഗൗരവമായി എടുക്കേണ്ടതില്ലെന്ന് അദ്ദേഹം വിമർശിച്ചു. തരൂരിന്റെ ഈ വിഷയത്തിലുള്ള അറിവ് ഒരു ഗൗരവമുള്ള വ്യക്തിയുടെ നിരീക്ഷണമായി തോന്നുന്നില്ല. അന്താരാഷ്ട്ര തലത്തിൽ സംഭവിക്കുന്ന കാര്യങ്ങളിൽ മൗനം പാലിക്കുന്നത് ഭാവിയിൽ തെറ്റായ കീഴ്‌വഴക്കങ്ങൾ സൃഷ്ടിക്കുമെന്ന് ദീക്ഷിത് പറയുന്നു.





























