ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി. കോണ്‍ഗ്രസ് ഉപാധ്യക്ഷ ആക്കാം എന്ന് വാഗ്ദാനം നൽകിയതായാണ് വിവരം. ടിഎംസി നേതാവ് അഭിഷേക് ബാനര്‍ജിയെ ജനറല്‍ സെക്രട്ടറി ആക്കാമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വാഗ്ദാനം നല്‍കിയതായും റിപ്പോർട്ടുണ്ട്.നിർദേശം മമത ബാനർജി നിരസിക്കുകയോ അംഗീകരിക്കുകയോ ചെയ്തതായി വിവരങ്ങളില്ല. തീരുമാനമെടുക്കാൻ എടുക്കാൻ സമയം ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. നീക്കം യാഥാർത്ഥ്യമാവുകയാണെങ്കിൽ പ്രതിപക്ഷ രാഷ്ട്രീയത്തിൽ വലിയ മാറ്റത്തിനാണ് വഴിതുറക്കുന്നത്.
കഴിഞ്ഞ ദിവസമാണ് സോണിയ ഗാന്ധിയും മമത ബാനര്‍ജിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. 2021 ന് ശേഷം ആദ്യമായാണ് പത്ത് ജന്‍പഥില്‍ എത്തി സോണിയയെ മമത കണ്ടത്.സോണിയയുമായുള്ള മമതാ ബാനർജിയുടെ കൂടിക്കാഴ്ചക്ക് തൊട്ടുപിന്നാലെ, ടിഎംസി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ‘ഇന്‍ഡ്യ’ മുന്നണിയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങളും ഏകോപനവും ചർച്ച ചെയ്യാനാണ് ഇരു നേതാക്കളും ഒത്തുകൂടിയതെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകിയ സൂചന.
അതിനിടെയാണ് പുതിയ വാർത്തകളും പുറത്തുവന്നത്.പശ്ചിമ ബംഗാൾ നിയമസഭയിലെ വ്യാജ ഒപ്പിടൽ കേസുമായി ബന്ധപ്പെട്ട് കൊൽക്കത്ത കാളിഘട്ടിലെ ടിഎംസി കേന്ദ്ര ഓഫിസിലും, കാമാക് സ്ട്രീറ്റിലുള്ള അഭിഷേക് ബാനർജിയുടെ ഓഫിസിലും സംസ്ഥാന സിഐഡി കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഈ നിർണായക രാഷ്ട്രീയ കൂടിക്കാഴ്ച നടന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.





























