ന്യൂഡൽഹി : സംഘടനാ തലത്തില്‍ അഴിച്ചുപണി നടത്തി കോണ്‍ഗ്രസ് നേതൃത്വം. പഞ്ചാബിന്റെ ചുമതലയിൽ നിന്ന് മുതിർന്ന നേതാവും ഛത്തീസ്ഗഢ് മുഖ്യമന്ത്രിയുമായിരുന്ന ഭൂപേഷ് ഭാഗേലിനെ മാറ്റി. പകരം സച്ചിൻ പൈലറ്റിന് ചുമതല നൽകി. രാഹുൽ ഗാന്ധിയുടെ പഞ്ചാബ് യാത്രക്ക് തൊട്ട് മുൻപാണ് ചുമതലകളിലെ മാറ്റം. ഭാഗേൽ തുടർന്നാൽ രാഹുൽഗാന്ധിയുടെ പഞ്ചാബ് യാത്രയുമായി സഹകരിക്കില്ലെന്ന് മുൻമുഖ്യമന്ത്രി ചരൺ ജിത് സിംഗ് ചന്നി സമ്മർദ്ദം ചെലുത്തിയതോടെയാണ് പെട്ടന്നുള്ള മാറ്റം. ചുമതലകളിൽ നിന്നുള്ള മാറ്റത്തെ കുറിച്ച് ഭാഗേലിന് വിവരം നൽകിയിരുന്നില്ലെന്നാണ് സൂചന. രാഹുൽ ഗാന്ധി നയിക്കുന്ന യാത്രയുടെ ഒരുക്കങ്ങൾക്കായി കഴിഞ്ഞ ദിവസവും ഭാഗേൽ യോഗം വിളിച്ചിരുന്നു. 2027ൽ നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങൾ പരിഹരിക്കാനും സംഘടനയെ ശക്തിപ്പെടുത്താനുമാണ് ഈ യാത്ര ലക്ഷ്യമിടുന്നത്.
ഇതിന്റെ ഭാഗമായാണ് നേതൃചുമതലകളിലെ മാറ്റം. യാത്രയ്ക്ക് മുന്നോടിയായി രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി തുടങ്ങിയവർ ഡൽഹിയിൽ പഞ്ചാബ് കോൺഗ്രസ് നേതാക്കളുടെ യോഗം വിളിച്ചുചേർത്തിരുന്നു. പുതിയ ചുമതലക്കാരൻ സച്ചിൻ പൈലറ്റിനെ ചരൺ ജിത് സിംഗ് ചന്നി സ്വാഗതം ചെയ്തു.






























