ഇരിട്ടി: ജപ്പാനിലെ ഗിഫുവിൽ ബുള്ളറ്റ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി യുവതിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരില്ല. ചിന്നിച്ചിതറിയ നിലയിലായ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാൻ പറ്റാത്ത അവസ്ഥയിലായതിനാൽ ജപ്പാനിൽ തന്നെ സംസ്കരിക്കും. ഇരിക്കൂർ പടിയൂർ സ്വദേശിയായ വി. ദേവികയെയാണ് (22) രണ്ടാം തീയതി ജപ്പാനിലെ ഗിഫു സിറ്റിക്കു സമീപം ട്രെയിൻതട്ടി മരിച്ചനിലയിൽ കണ്ടെത്തിയത്. യുവതി ജീവനൊടുക്കയതാണെന്നാണ് പ്രാഥമിക നിഗമം. ആത്മഹത്യയുടെ കാരണം വ്യക്തമല്ലെന്ന് ബന്ധുക്കൾ പറഞ്ഞു. ഇരിട്ടി നിടിയോടിയിലെ തെക്കൻവീട്ടിൽ പ്രകാശന്റെയും ബിനയുടെയും മകളാണ് വി. ദേവിക. ആറ് മാസം മുമ്പാണ് ദേവിക നഴ്സിംഗ് കെയർ വിസയിൽ ജപ്പാനിൽ എത്തിയത്. ജപ്പാനിലെ ഇഗലൊചൊവൻ സോഷ്യൽ വെൽഫെയർ കോർപറേഷനിൽ നഴ്സിങ് അസിസ്റ്റന്റായി ജോലി ചെയ്യുകയായിരുന്നു ദേവിക.
മൂന്ന് വർഷത്തെ കരാർ കാലാവധിയിലാണ് ദേവിക ജപ്പാനിലെത്തിയത്. നടപടിക്രമങ്ങൾക്കുശേഷം മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫിസ് അടക്കം ശ്രമം നടത്തിയിരുന്നു. ബന്ധുക്കളുടെ പരാതിയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ, കെ.സി.വേണുഗോപാൽ, കെ.സുധാകരൻ എംപി, സജീവ് ജോസഫ് എംഎൽഎ എന്നിവർ സംഭവത്തിൽ ഇടപെട്ടിരുന്നു.






























