തിരുവനന്തപുരം : തെരഞ്ഞെടുപ്പ് പരാജയങ്ങളുടെയും സംഘടനാപരമായ വീഴ്ചകളുടെയും ഉത്തരവാദിത്വം നേതാക്കൾ ഏറ്റെടുക്കണമെന്ന് സിപിഎം സംസ്ഥാന സമിതിക്കായി തയ്യാറാക്കിയ കരട് രേഖയിൽ നിർദേശം. തീരുമാനങ്ങൾ തെറ്റിയാൽ അതിന്റെ ഉത്തരവാദിത്വം താഴെത്തട്ടിലെ കമ്മിറ്റികളുടെ മേൽ ചുമത്താനാകില്ലെന്നും സംസ്ഥാന നേതൃത്വത്തിന് ഉത്തരവാദിത്വം ഏറ്റെടുക്കേണ്ട സാഹചര്യമുണ്ടെന്നും രേഖയിൽ വ്യക്തമാക്കുന്നതായാണ് വിവരം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമായും വിലയിരുത്തലുകൾ. സ്ഥാനാർഥി നിർണയത്തിലെ പിഴവുകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കണമെന്നും കരട് രേഖയിൽ നിർദേശമുണ്ട്. തളിപ്പറമ്പിലെ സ്ഥാനാർഥി നിർണയം ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നതായാണ് വിവരം.
തളിപ്പറമ്പിൽ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് നേരത്തെ എതിർപ്പുകൾ ഉയർന്നിരുന്നെങ്കിലും ജില്ലാ നേതൃത്വത്തിന്റെ ശുപാർശ അംഗീകരിച്ചാണ് സ്ഥാനാർഥിയെ തീരുമാനിച്ചത്. പിന്നീട് മണ്ഡലത്തിലുണ്ടായ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്വം ജില്ലാ കമ്മിറ്റിയുടെ മേൽ മാത്രം ചുമത്തുന്ന രീതി ശരിയല്ലെന്നാണ് കരട് രേഖയിലെ വിലയിരുത്തൽ. തീരുമാനമെടുത്ത നേതൃത്വമാണ് അതിന്റെ ഫലത്തിന്റെയും ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതെന്നാണ് നിർദേശം. ജനങ്ങളോടും പാർട്ടി പ്രവർത്തകരോടും നേതാക്കൾ കൂടുതൽ വിനയത്തോടെ പെരുമാറണമെന്നും രേഖയിൽ പറയുന്നു. അധികാരത്തിലിരുന്ന കാലയളവിൽ പാർട്ടി നേതാക്കളും സാധാരണ ജനങ്ങളും തമ്മിൽ അകലം വർധിച്ചുവെന്ന വിമർശനവും സംഘടനാ തലത്തിൽ ഉയർന്നിട്ടുണ്ട്.
ജനങ്ങളുമായി ഇടപെടുന്ന രീതിയിൽ മാറ്റം വരുത്തേണ്ടതിന്റെ ആവശ്യകതയും കരട് രേഖ ചൂണ്ടിക്കാട്ടുന്നു. നേതാക്കളുടെ പ്രസംഗങ്ങളിലും ആശയവിനിമയ രീതിയിലും മാറ്റം വേണമെന്നും നിർദേശമുണ്ട്. സാധാരണക്കാർക്ക് മനസ്സിലാകുന്ന ലളിതമായ ഭാഷയിൽ കാര്യങ്ങൾ അവതരിപ്പിക്കണം. പ്രസംഗങ്ങൾ വിഷയാധിഷ്ഠിതവും കാര്യപ്രസക്തവുമാകണമെന്നും കരട് രേഖയിൽ നിർദേശിക്കുന്നു. രണ്ട് ദിവസത്തെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് കരട് റിപ്പോർട്ടിന് രൂപം നൽകിയത്. തുടർന്ന് പൊളിറ്റ് ബ്യൂറോയിൽ അവതരിപ്പിച്ച രേഖയിൽ ചില തിരുത്തലുകൾ നിർദേശിച്ചതായാണ് വിവരം. ഈ നിർദേശങ്ങൾ കൂടി ഉൾപ്പെടുത്തി സംസ്ഥാന കമ്മിറ്റി യോഗത്തിൽ റിപ്പോർട്ട് ചർച്ച ചെയ്യും. സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തിന് ശേഷമായിരിക്കും വിശാല സംസ്ഥാന സമിതിയിൽ റിപ്പോർട്ട് അവതരിപ്പിക്കുക.
തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം അണികളുടെയോ പ്രാദേശിക കമ്മിറ്റികളുടെയോ തലയിൽ മാത്രം ചുമത്താതെ നേതൃത്വവും സ്വയം ഏറ്റെടുക്കണമെന്ന സന്ദേശമാണ് കരട് രേഖ മുന്നോട്ടുവയ്ക്കുന്നതെന്നാണ് വിലയിരുത്തൽ. പാർട്ടിയുടെ പ്രവർത്തനശൈലിയിലും ജനങ്ങളുമായുള്ള ആശയവിനിമയത്തിലും തിരുത്തൽ ആവശ്യപ്പെടുന്നതാണ് പുതിയ നിർദേശങ്ങൾ.

































