കോഴിക്കോട് : കേരളത്തിൽ ആദ്യം കോൺഗ്രസ് കമ്മിറ്റി രൂപീകരിച്ച മലബാറിൽ കോൺഗ്രസിന്റെ ദുരവസ്ഥയ്ക്ക് ഈ തെരഞ്ഞെടുപ്പിലും മാറ്റമില്ല. മലബാറിലെ 6 ജില്ലകളിൽ ഈ തെരഞ്ഞെടുപ്പിലും കോൺഗ്രസിന് 6 സീറ്റ് മാത്രം. 2011 ലെ തെരഞ്ഞെടുപ്പിലും മലബാറിൽ 6 സീറ്റായിരുന്നു കോൺഗ്രസിന്റെ സമ്പാദ്യം. ഇക്കുറി കൽപ്പറ്റ തിരിച്ചുപിടിച്ചപ്പോൾ തൃത്താല നഷ്ടമായി.
1921ൽ ഒറ്റപ്പാലത്ത് നടന്ന ആദ്യ കെപിസിസി സമ്മേളനത്തിന്റെ നൂറാം വാർഷികത്തിൽ മലബാറിൽ മാറ്റം പ്രതീക്ഷിച്ചു തെരഞ്ഞെടുപ്പിനിറങ്ങിയ കോൺഗ്രസിന് നിരാശയാണ് ഫലം. മലബാറിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി പി.വി.മോഹൻ 102 ദിവസമാണ് 6 ജില്ലകളിലായി ചെലവിട്ടത്. തദ്ദേശ തെരഞ്ഞെടുപ്പിലെ കോൺഗ്രസ് പരാജയത്തിനു ശേഷമാണ് മോഹന് മലബാറിന്റെ ചുമതല നൽകിയത്.
ഡിസംബർ അവസാനവാരം മലബാറിലെത്തിയ മോഹൻ കർണാടകയിലേക്കു മടങ്ങിയത് വോട്ടെടുപ്പ് കഴിഞ്ഞ് രണ്ട് ദിവസത്തിനു ശേഷം. 6 ജില്ലകളിലെയും നേതൃയോഗങ്ങൾ മുതൽ ഗൃഹസന്ദർശനങ്ങൾക്കു വരെ എഐസിസി സെക്രട്ടറിയെത്തി. തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിൽ കർണാടകയിൽ നിന്ന് 60 കോൺഗ്രസ് വൊളന്റിയർമാരുടെ സംഘം മലബാറിലെത്തി. പക്ഷേ ഒന്നും ഫലം കണ്ടില്ല. 6 ജില്ലകളിൽ 6 സീറ്റെന്ന പഴയ നിലയിൽ തന്നെ കോൺഗ്രസ് തുടർന്നു.
കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ 60 മണ്ഡലങ്ങളിൽ 23 സീറ്റുകളിലാണ് 2016 ൽ യുഡിഎഫ് വിജയിച്ചത്. ഇതിൽ 17 സീറ്റും മുസ്‌ലിം ലീഗിന്റേതായിരുന്നു. ഇക്കുറി മലബാറിലെ 6 ജില്ലകളിൽ നിന്നായി 35 സീറ്റ് നേടുകയായിരുന്നു യുഡിഎഫ് ലക്ഷ്യം. ഇതിൽ 12 മുതൽ 15 വരെയാണ് കോൺഗ്രസ് ലക്ഷ്യമിട്ടത്. 6 ജില്ലകളിലായി 53 മണ്ഡലങ്ങൾ മാത്രമുണ്ടായിരുന്ന 2001 ൽ ഇതിൽ 15 സീറ്റിൽ വിജയിച്ചതായിരുന്നു കോൺഗ്രസിന്റെ പ്രതീക്ഷയുടെ അടിസ്ഥാനം. മണ്ഡലങ്ങളുടെ എണ്ണം 60 ആയി വർധിച്ച 2011 ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 11 സീറ്റിലാണ് വിജയിച്ചത്. എന്നാൽ പ്രതീക്ഷകളും പ്രവർത്തനവും ഫലം കണ്ടില്ല. കോൺഗ്രസ് വിജയം ആറു സീറ്റിൽ തന്നെ ഒതുങ്ങി. 20 മുതൽ 22 സീറ്റിൽ വരെ വിജയം പ്രതീക്ഷിച്ചിരുന്ന മുസ്‌ലിം ലീഗിന്റെ സീറ്റ് നില 17 ൽ നിന്ന് 15 ആയി കുറയുക കൂടി ചെയ്തതോടെ മലബാറിൽ യുഡിഎഫിന്റെ കക്ഷിനില– 21.
ആറു ജില്ലകളിലായി 31 സീറ്റിലാണ് കോൺഗ്രസ് 2016ൽ മത്സരിച്ചത്. ആറിടത്ത് ജയിച്ചു. പേരാവൂർ, ഇരിക്കൂർ, ബത്തേരി, വണ്ടൂർ, പാലക്കാട്, തൃത്താല മണ്ഡലങ്ങളിലായിരുന്നു കോൺഗ്രസിന്റെ ജയം. കോഴിക്കോട്, കാസർകോട് ജില്ലകളിൽ ഒരു സീറ്റ് പോലും ലഭിച്ചില്ല. ഇക്കുറിയും മത്സരിച്ചത് 31 സീറ്റുകളിൽ തന്നെ. 2 ഘടകകക്ഷികൾ മുന്നണി വിട്ടതിനാൽ കണ്ണൂർ, വയനാട്, പാലക്കാട് ജില്ലകളിൽ ഓരോ സീറ്റ് വീതം അധികം ലഭിച്ചെങ്കിലും (തളിപ്പറമ്പ്, കൽപറ്റ, ആലത്തൂർ) കഴിഞ്ഞ വട്ടം കോൺഗ്രസ് മത്സരിച്ച 3 സീറ്റുകൾ (തൃക്കരിപ്പൂർ, നെൻമാറ, കോങ്ങാട്) ഘടകകക്ഷികൾക്കു വിട്ടു നൽകേണ്ടി വന്നു. 31 സീറ്റിൽ മത്സരിച്ച കോൺഗ്രസ് ജയിച്ചത് ഇരിക്കൂർ, പേരാവൂർ, ബത്തേരി, കൽപറ്റ, വണ്ടൂർ, പാലക്കാട് മണ്ഡലങ്ങളിൽ മാത്രം. കാസർകോടും കോഴിക്കോട്ടും ഇക്കുറിയും കോൺഗ്രസിന് സീറ്റില്ല. കോഴിക്കോട് കോൺഗ്രസ് അവസാനം ജയിച്ചത് 2001ൽ ആണ്. കാസർകോട് 1987ലും.
സിറ്റിങ് സീറ്റുകളെ എ പ്ലസ് പട്ടികയിൽപ്പെടുത്തിയ കോൺഗ്രസ് 2011 ലെ തെരഞ്ഞെടുപ്പിൽ നഷ്ടമായ 5 സിറ്റിങ് സീറ്റുകളാണ് എ ക്ലാസ് മണ്ഡലങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നത്. കണ്ണൂർ, മാനന്തവാടി, നിലമ്പൂർ, പട്ടാമ്പി, കൽപ്പറ്റ മണ്ഡലങ്ങളാണ് ഈ പട്ടികയിൽ ഉണ്ടായിരുന്നത്. ഇതിൽ കൽപ്പറ്റ മാത്രമാണ് വിജയിക്കാനായത്. ബാക്കി നാലു മണ്ഡലങ്ങളും ഇത്തവണയും കോൺഗ്രസിനെ കൈവിട്ടു. 35 വർഷത്തോളം യുഡിഎഫ് കോട്ടയായിരുന്ന കണ്ണൂർ മണ്ഡലം ഇക്കുറിയും രണ്ടായിരത്തിൽ താഴെ വോട്ടുകളുടെ വ്യത്യാസത്തിലാണ് യുഡിഎഫിനെ കൈവിട്ടത്.
ദീർഘകാലം കോൺഗ്രസിനൊപ്പം നിൽക്കുകയും പിന്നീട് ഇടതുപക്ഷം പിടിച്ചെടുക്കുകയും ചെയ്ത മണ്ഡലങ്ങളുണ്ട് മലബാറിൽ. ഇടയ്ക്ക് കോൺഗ്രസ് കരുത്തുകാട്ടിയ ഇടതുകോട്ടകളുമുണ്ട്. ഈ ഗണത്തിൽപ്പെടുന്ന കൊയിലാണ്ടി, പൊന്നാനി, ഉദുമ, കോഴിക്കോട് നോർത്ത് മണ്ഡലങ്ങളാണ് കോൺഗ്രസിന്റെ ബി ക്ലാസ് മണ്ഡലങ്ങളുടെ പട്ടികയിലുണ്ടായിരുന്നത്. 2016 ൽ യുഡിഎഫ് മികച്ച പോരാട്ടം നടത്തിയ ഇടതുകോട്ടയായ നാദാപുരവും ഈ പട്ടികയിലായിരുന്നു. ഇതിൽ കൊയിലാണ്ടി, നാദാപുരം, കോഴിക്കോട് നോർത്ത് മണ്ഡലങ്ങളിൽ കോൺഗ്രസ് ഇക്കുറി മികച്ച പോരാട്ടം നടത്തിയെങ്കിലും വിജയിക്കാനായില്ല.
ഇടതുതരംഗത്തിനിടയിലും മൂന്നു മണ്ഡലത്തിലെയും ലീഡ് കുറയ്ക്കാൻ യുഡിഎഫ് സ്ഥാനാർഥികൾക്കായി. ഉദുമയിൽ തുടക്കത്തിൽ ലീഡ് ചെയ്തെങ്കിലും കഴിഞ്ഞ തെരഞ്ഞെടുപ്പിലേക്കാൾ ഭൂരിപക്ഷത്തിലാണ് ഇടതുജയം. മലബാറിൽ വയനാട്ടിൽ മാത്രമാണ് കോൺഗ്രസിന് നേട്ടമുണ്ടാക്കാനായത്. തുടർച്ചയായി നാലാം തെരഞ്ഞെടുപ്പിലും പാർട്ടിക്ക് ഒരു സീറ്റു പോലും നേടാനാകാത്ത കോഴിക്കോട്ട് ഡിസിസി നേതൃത്വത്തിനെതിരെ മുറവിളി ഉയർന്നുതുടങ്ങി.