ഡല്‍ഹി: മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് പത്ത് ശതമാനം സംവരണം (ഇഡബ്ല്യൂഎസ്) ഏർപ്പെടുത്തിയ നടപടി ശരിവെച്ച സുപ്രീം കോടതി വിധി പുനഃപരിശോധിക്കണമെന്ന് കോൺഗ്രസ്. ഇക്കാര്യം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവായ ജയ താക്കൂർ സുപ്രീം കോടതിയെ സമീപിച്ചു. ഭരണഘടനയുടെ 103-ാം ഭേദഗതി ശരിവെച്ചുകൊണ്ട് ജസ്റ്റിസ് ദിനേശ് മഹേശ്വരി, ജസ്റ്റിസ് ബേല ത്രിവേദി, ജസ്റ്റിസ് ജെബി പർദിവാല എന്നിവരാണ് ഉത്തരവ് പുറപ്പെടുവിച്ചത്. 2022 നവംബർ 7-ന് പുറപ്പെടുവിച്ച ഈ ഉത്തരവ് പുനഃപരിശോധിക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.
പിന്നോക്ക വിഭാഗങ്ങളെ ഒഴിവാക്കിയതിന്റെ പേരിൽ ഭേദഗതി ഒഴിവാക്കിയ മുൻ ചീഫ് ജസ്റ്റിസ് യു യു ലളിതിന്റെയും ജസ്റ്റിസ് രവീന്ദ്ര ഭട്ടിന്റെയും നിലപാട് അംഗീകരിക്കുന്നതായി ഹർജിയിൽ പറയുന്നു. അൺ എയ്ഡഡ് സ്ഥാപനങ്ങളിലെ സംവരണം ഭരണഘടനയുടെ ആർട്ടിക്കിൾ 19(1)(ജി) പ്രകാരമുള്ള മൗലികാവകാശത്തെ ലംഘിക്കുന്നു. പ്രവേശനം നൽകുന്നതിന് സംവരണം സംബന്ധിച്ച സംസ്ഥാന നയം നടപ്പിലാക്കാൻ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളോട് നിർബന്ധിക്കാനാവില്ലെന്നും ഹർജിയിൽ പറയുന്നു.
മുന്നോക്ക ജാതിക്കാർക്ക് മാത്രം ഇഡബ്ല്യുഎസിനു നൽകുന്ന 10% സംവരണം സമത്വ കോഡിന്റെ ലംഘനമാണെന്ന് കോൺഗ്രസ് നേതാവ് അവരുടെ ഹർജിയിൽ പറഞ്ഞു. ഈ 10% എന്ന കണക്കിലേക്ക് വരാൻ എന്ത് യുക്തിയാണ് സ്വീകരിച്ചതെന്ന് വിധിയിൽ പറയുന്നില്ല. ഭേദഗതി പാസാക്കുമ്പോഴുള്ള പാർലമെന്ററി ചർച്ചയോ ഭൂരിപക്ഷ വിധിന്യായങ്ങളോ നൽകുന്നില്ലെന്നും അവർ ഹർജിയിൽ ആരോപിച്ചു.