ബെംഗളൂരു: ബെംഗളൂരുവിലെ ജെപി നഗറിലെ വസതിയിൽ ദീപാവലി ആഘോഷിക്കാൻ മുൻ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച് ഡി കുമാരസ്വാമി വൈദ്യുതി മോഷ്ടിച്ചെന്ന് ആരോപണം. സംഭവത്തിൽ കുമാരസ്വാമിക്കെതിരെ ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി (ബെസ്കോം) കേസ് രജിസ്റ്റർ ചെയ്തു. ഇന്ത്യൻ ഇലക്‌ട്രിസിറ്റി ആക്‌ട് (വൈദ്യുതി മോഷണം) പ്രകാരമാണ് കേസെടുത്തത്. കുമാരസ്വാമിയുടെ ജെപി നഗറിലെ വസതിയിലേക്ക് വൈദ്യുത തൂണിൽ നിന്ന് നേരിട്ട് അനധികൃതമായി വൈദ്യുതി കണക്ഷൻ ഉപയോഗിച്ച് അലങ്കാര വിളക്കുകൾ പ്രകാശിപ്പിച്ചെന്ന് കോൺഗ്രസ് ആരോപിച്ചു. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.
എന്നാൽ, വീട് അലങ്കരിക്കാൻ ചുമതലപ്പെടുത്തിയവർക്ക് സംഭവിച്ച തെറ്റാണെന്ന് കുമാരസ്വാമി പ്രതികരിച്ചു. വീടിന്റെ മീറ്റർ ബോർഡുമായി ബന്ധിപ്പിച്ച് സ്ഥിതിഗതികൾ ഉടൻ പരിഹരിച്ചതായി കുമാരസ്വാമി പറഞ്ഞു. പരിശോധനയ്ക്ക് ശേഷം ബെസ്‌കോം ഉദ്യോഗസ്ഥർ ചുമത്തിയ പിഴ നൽകാമെന്നും അദ്ദേഹം പറഞ്ഞു. ഒരു ചെറിയ വിഷയം കോൺഗ്രസ് പെരുപ്പിച്ചു കാണിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. അതേസമയം, സംഭവത്തിൽ ബെസ്‌കോം ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ പറഞ്ഞു.





























