ദില്ലി : പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളിലും മത്സരിക്കുമെന്ന് കോൺഗ്രസ്. സംസ്ഥാനത്തെ 294 നിയമസഭാ മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെ നിർത്തുമെന്നും, മുഖ്യമന്ത്രി മമതാ ബാനർജി മത്സരിക്കുന്ന ഭവാനിപൂരിൽ സ്ഥാനാർത്ഥിയെ നിർത്തുന്നതിൽ നിന്ന് പിന്മാറില്ലെന്നും പാർട്ടി അറിയിച്ചു. ദില്ലിയിൽ ചേർന്ന കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി (സിഇസി) യോഗത്തിന് ശേഷമാണ് ഈ പ്രഖ്യാപനം. സ്ഥാനാർത്ഥി നിർണയത്തെക്കുറിച്ച് മുതിർന്ന നേതാക്കൾ യോഗത്തിൽ വിശദമായ ചർച്ചകൾ നടത്തിയിരുന്നു.
എല്ലാ മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെ നിർത്താനാണ് പാർട്ടി ഉദ്ദേശിക്കുന്നതെന്ന് പശ്ചിമ ബംഗാളിന്റെ ചുമതലയുള്ള എഐസിസി അധ്യക്ഷൻ ഗുലാം അഹമ്മദ് മിർ വ്യക്തമാക്കി. 294 സീറ്റുകളിലും സ്ഥാനാർത്ഥികളെ നിർത്തുമെന്നും ഒരു സീറ്റും ഒഴിച്ചിടില്ലെന്നും മിർ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുൻ പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എന്നിവരുൾപ്പെടെ പശ്ചിമ ബംഗാളിൽ നിന്നുള്ള നിരവധി നേതാക്കളും ഉന്നതതല യോഗത്തിൽ പങ്കെടുത്തു. പശ്ചിമ ബംഗാളിൽ ഏപ്രിൽ 23, 29 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുക. മെയ് 4 ന് വോട്ടെണ്ണൽ നടക്കും.





























