പത്തനംതിട്ട : ശബരിമലയിലെ തിരക്കും തീർത്ഥാടകരുടെ പ്രയാസങ്ങളും പാർലമെന്‍റില്‍ ഉന്നയിക്കാൻ കോൺഗ്രസ്. പോലീസുകാരെ കുറച്ച് ശബരിമല തീർത്ഥാടനം ദുരന്തപൂർണമാക്കി മാറ്റിയത് സംസ്ഥാന സർക്കാരാണെന്ന് ആന്റോ ആന്റണി എം പി ആരോപിച്ചു. ശബരിമലയിൽ സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടുകൊണ്ട് ഭക്തജനങ്ങൾ യാതന അനുഭവിക്കുന്ന സാഹചര്യമുണ്ടെന്നും വിഷയം ചർച്ചചെയ്യണമെന്നും ആവശ്യപ്പെട്ട് ടി.എൻ പ്രതാപൻ എംപി ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ശബരിമലയിൽ തീർത്ഥാടകർ ദുരിതം അനുഭവിക്കുന്ന സാഹചര്യത്തിലാണ് എംപിമാരുടെയും ഇടപെടൽ. തിരക്ക് നിയന്ത്രിക്കുന്നതിൽ ദേവസ്വം ബോർഡും പോലീസും പരസ്പരം പഴിചാരി സമയം കളയുകയാണെന്നും വിഷയത്തില്‍ കേന്ദ്ര സർക്കാർ ഇടപെടണമെന്നുമാണ് പ്രതാപന്റെ ആവശ്യം.
ഓരോ എട്ട് മണിക്കൂറിലും 650 പോലീസുകാരെ മാത്രമാണ് മലയിൽ ഡ്യൂട്ടിക്ക് വേണ്ടി നിയോഗിച്ചത്. എന്നാൽ മുഖ്യമന്ത്രിയുടെ നവകേരള സദസ്സിന് വേണ്ടി ഇടുക്കിയിൽ മാത്രം 2500 പോലീസുകാരെ അനുവദിച്ചു. സർക്കാർ അടിസ്ഥാന സൗകര്യങ്ങളൊന്നും ഒരുക്കിയില്ല.ശബരിമല തീർത്ഥാടനം തുടങ്ങുന്നതിനു മുൻപ് മുന്നറിയിപ്പ് നൽകിയതാണ് ദേവസ്വം മന്ത്രിയോടും ഇക്കാര്യം സൂചിപ്പിച്ചു. പോലീസ് ആവശ്യത്തിന് ഇല്ലെങ്കിൽ കേന്ദ്ര പോലീസിന്‍റെ സഹായം തേടണമെന്നും ആന്റോ ആന്റണി ആവശ്യപ്പെട്ടു.





























