മലപ്പുറം : യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കങ്ങൾ രൂക്ഷമാകുന്നതിനിടെ കോൺഗ്രസിനെതിരെ കടുത്ത വെല്ലുവിളിയുമായി മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം രംഗത്തെത്തി. കോൺഗ്രസിന് ഒറ്റയ്ക്ക് ഭൂരിപക്ഷം ഉണ്ടെങ്കിൽ അവർ ഒറ്റയ്ക്ക് ഭരിച്ചു കാണിക്കട്ടെ എന്ന് അദ്ദേഹം പറഞ്ഞു. വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് നേതൃത്വം എഐസിസി പ്രതിനിധികളെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെ മാത്യൂ കുഴൽനാടൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ മുസ്ലിം ലീഗിനെതിരെ വിമർശനവുമായി രംഗത്തെത്തിയതാണ് സലാമിന്റെ പുതിയ പ്രസ്താവനയ്ക്ക് കാരണമായത്.
യുഡിഎഫിലെ മുസ്ലിം ലീഗിന്റെ ശക്തി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കാണാൻ കഴിയുമെന്ന് പി.എം.എ സലാം മുന്നറിയിപ്പ് നൽകി. നിലവിൽ മുസ്ലിം ലീഗിന് 22 സീറ്റുകൾ ഉണ്ടെന്നും, ഈ അംഗബലത്തിന് അനുസരിച്ചുള്ള അർഹമായ പ്രാതിനിധ്യം മന്ത്രിസഭയിൽ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുഡിഎഫ് രൂപീകരിച്ചത് മുതൽ ലീഗ് അതിന്റെ ഭാഗമാണെന്നും മുന്നണിയെ മുന്നോട്ട് കൊണ്ടുപോകുന്നതിൽ തങ്ങൾക്കും ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.






























