വള്ളികുന്നം : കടുവിനാൽ വലിയവിളയിൽ ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കുന്നുകൂട്ടിയ ഇലക്‌ട്രോണിക് വസ്തുക്കളുടെ അവശിഷ്ടങ്ങൾ നീക്കംചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് മാർച്ചും സമരപ്രഖ്യാപനവും നടത്തി. കൊല്ലം ജില്ലയിലെ പാവുമ്പ സ്വദേശിയുടെ മണ്ണെടുത്തു മാറ്റിയശേഷം ചെങ്കൽഖനനം നടത്തിയ അരയേക്കറോളം സ്ഥലത്താണ് രാത്രികാലങ്ങളിൽ ഇലക്‌ട്രോണിക് അവശിഷ്ടങ്ങൾ ടിപ്പർലോറികളിൽ കൊണ്ടുവന്നു വൻതോതിൽ തള്ളിയത്. ജനവാസമേഖലയിൽ ടൺകണക്കിന് ഇ-വേസ്റ്റ് തള്ളിയത് പ്രദേശവാസികൾക്ക് മാരകമായ രോഗങ്ങൾക്കിടയാക്കുമെന്നാരോപിച്ചാണ് കോൺഗ്രസ് പ്രവർത്തകർ മാലിന്യനിക്ഷേപകേന്ദ്രത്തിലേക്ക് മാർച്ചും കൊടികുത്തി സമരപ്രഖ്യാപനവും നടത്തിയത്. കെപിസിസി ജനറൽ സെക്രട്ടറി കെ.പി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.
ഗ്രാമപ്പഞ്ചായത്തംഗം ബി. രാജലക്ഷ്മി, ഇലഞ്ഞിക്കൽ പ്രകാശ്, വിജയൻപിള്ള മലമേൽ, എസ്.വൈ. ഷാജഹാൻ, ചന്ദ്രശേഖരൻപിള്ള, വിജയൻ ചാമവിള, സണ്ണി തടത്തിൽ, പ്രകാശ് സരോവരം, സി. അനിത, പുരുഷൻ, സോമൻ നായർ തുടങ്ങിയവർ നേതൃത്വംനൽകി. മാലിന്യം രണ്ടുദിവസത്തിനുള്ളിൽ പ്രദേശത്തുനിന്ന് പൂർണമായും നീക്കംചെയ്യിക്കുമെന്ന ചെങ്ങന്നൂർ ഡിവൈഎസ്‌പി എം.കെ. ബിനുകുമാർ നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിച്ചത്.





























